പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സമഗ്ര അന്വേഷണം നടത്താൻ സർക്കാർ നടപടി തുടങ്ങി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം ലഭിച്ചതിന് പിന്നാലെ അന്വേഷണം സംസ്ഥാന വിജിലൻസിന് കൈമാറണമോ, പ്രത്യേക അന്വേഷണസംഘം (SIT) രൂപീകരിക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം എടുക്കും.
വിജിലൻസ് ഡയറക്ടർ എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുന്നതാണ് സർക്കാർ പ്രധാനമായും പരിഗണിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പിഎസ്‌സിയിൽ നടന്നതായി ആരോപണമുള്ള മുഴുവൻ ക്രമക്കേടുകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താനാണ് നീക്കം.പി എസ് സി ക്രമക്കേടുകൾ അഴിമതി ആരോപണ അഴിമതി നിരോധന വകുപ്പിൽ പെടുത്തിയാണ് അന്വേഷണം
പിഎസ്‌സി ഭരണഘടനാ സ്ഥാപനമാണെങ്കിലും അവിടെ നടക്കുന്ന കുറ്റകൃത്യങ്ങളിലോ അഴിമതിയിലോ അന്വേഷണം നടത്തുന്നതിന് നിയമപരമായ തടസ്സമില്ലെന്ന നിയമോപദേശമാണ് സർക്കാരിന് ലഭിച്ചത്. കുറ്റകൃത്യം കണ്ടെത്തി പ്രോസിക്യൂഷന് അനുമതി നൽകേണ്ട സാഹചര്യം വന്നാൽ മാത്രമാണ് ഇക്കാര്യം സർക്കാരിനു മുൻപാകെ വരുക.നിലവിൽ സർക്കാരിന് ലഭിച്ച പരാതികളിൽ ചെയർമാന്റേയോ, ഏതെങ്കിലും അംഗത്തിന്റെയോ പേര് പറഞ്ഞുള്ള ആരോപണമില്ല. തിങ്കളാഴ്ച ചേർന്ന പി.എസ്.സി. യോഗം ആഭ്യന്തര അന്വേഷണ ചുമതല പരീക്ഷാ കൺട്രോളറിൽ നിന്നുമാറ്റി കമ്മിഷനിൽ എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഏൽപ്പിക്കാൻ തീരുമാനിച്ചു.പോലീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ കമ്മിഷനിൽ എത്തിയ അദേഹം ചുമതലയേറ്റിട്ട് ഏതാനും ദിവസങ്ങളേ ആയുള്ളൂ. സർക്കാർ രൂപീകരിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിൽ അദ്ദേഹത്തെയും ഉൾപ്പെടുത്താനാണ് സാധ്യത.
