ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ ജില്ലാ കോടതി തള്ളി. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമുള്ള കേസിൽ എന്തിനാണ് മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ സമർപ്പിച്ചത് എന്ന് കോടതി ചോദിച്ചു. കേസ് പരിഗണിക്കുന്ന സമയത്ത് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാത്തതിന് പ്രോസിക്യൂഷനേയും കോടതി രൂക്ഷമായി വിമർശിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ ഇങ്ങനെയല്ല പെരുമാറേണ്ടത് എന്നും കോടതി പറഞ്ഞു. കേസിൽ കക്ഷി ചേരാനുള്ള പരാതിക്കാരുടെ അപേക്ഷയും കോടതി അംഗീകരിച്ചു.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ യൂത്ത് കോൺഗ്രസ് നേതാക്കൾ ആയിരുന്ന എ ഡി തോമസിനെയും അജയ് ജൂവൽ കുര്യാക്കോസിനെയും ക്രൂരമായി മർദിച്ച കേസിലാണ് പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയുമായി ആലപ്പുഴ ജില്ലാ കോടതിയെ സമീപിച്ചത്. കേസ് ഇന്ന് പരിഗണിച്ച കോടതി, ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമുള്ള കേസിൽ എന്തിനാണ് മുൻകൂർ ജാമ്യാപേക്ഷയുമായി എത്തിയത് എന്ന് പ്രതിഭാഗം അഭിഭാഷകനോട് ചോദിച്ചു. കേസിൽ കക്ഷി ചേരാൻ എത്തിയ എ ഡി തോമസ്, അജയ് ജൂവൽ കുര്യാക്കോസ് എന്നിവരുടെ അഭിഭാഷകരോടും കേസിൽ ഗുരുതരമായി എന്താണ് നിലവിലുള്ളത് എന്ന് കോടതി ചോദിച്ചു. നിലവിലെ കേസിൽ ഗുരുതര വകുപ്പുകൾ ഇല്ല എന്നായിരുന്നു പ്രോസിക്യൂഷന്റെയും മറുപടി. എന്നാൽ കേസിനെപ്പറ്റി കോടതിക്ക് മനസിലാക്കാനുള്ള റിപ്പോർട്ട് കോടതിയിൽ എത്തിയിരുന്നില്ല. പ്രാഥമിക റിപ്പോർട്ട് പോലും സമർപ്പിക്കാത്തതിൽ കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. എന്തുകൊണ്ട് റിപ്പോർട്ട് സമർപ്പിച്ചില്ല എന്ന ചോദ്യത്തിന് പ്രോസിക്യൂഷന് മറുപടിയില്ലായിരുന്നു. തുടർന്ന് കേസ് പരിഗണിക്കുന്നത് കോടതി മാറ്റി.
ഉച്ചയ്ക്ക് 2.45ന് കേസ് വീണ്ടും കോടതി പരിഗണിച്ചു. പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ അപ്പോഴും ജാമ്യം ലഭിക്കാത്ത കുറ്റങ്ങൾ ഒന്നും ഉൾപ്പെടുത്തിയിരുന്നില്ല. ഈ സാഹചര്യത്തിൽ ജില്ലാ കോടതിയിൽ കേസ് നിലനിൽക്കില്ല എന്ന് കോടതി വിലയിരുത്തി. ഇതോടെയാണ് പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി കോടതി തള്ളിയത്.
ഇതിനുപുറമെ കേസിൽ കക്ഷി ചേരണമെന്ന പരാതിക്കാരുടെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. നിലവിലെ എഫ്ഐആറിൽ ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ഉൾപ്പെടുത്തി അന്വേഷണസംഘത്തിന് ആവശ്യമെങ്കിൽ കോടതിയെ ഇനിയും സമീപിക്കാം. കേസിൽ പ്രോസിക്യൂഷൻ സ്വീകരിച്ച സമീപനങ്ങളോട് കടുത്ത വിമർശനമാണ് കോടതി പരസ്യമായി ഉന്നയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ ഇങ്ങനെയല്ല കോടതിയോട് പെരുമാറേണ്ടത് എന്നും കോടതി വിമർശിച്ചു. കേസിന്റെ ബാക്കി നടപടിക്രമങ്ങൾ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നടക്കും.
