കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനി ജയിലിൽ തുടരും. ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി.ശിക്ഷ മരവിപ്പിക്കേണ്ട അസാധാരണ സാഹചര്യമില്ലെന്ന് നിരീക്ഷിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. പൾസർ സുനിക്ക് 20 വർഷത്തെ തടവുശിക്ഷ വിധിച്ച വിചാരണക്കോടതിയുടെ വിധിയിൽ ഇടപെടാനില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
നടിക്കെതിരായ ആക്രമണം അതിക്രൂരമായ കുറ്റകൃത്യമാണെന്നും, ശിക്ഷ മരവിപ്പിക്കാൻ മതിയായ കാരണങ്ങളൊന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ദീർഘകാലമായി ജയിലിൽ കഴിയുന്നുവെന്നത് മാത്രം ശിക്ഷ മരവിപ്പിക്കാനുള്ള അസാധാരണ സാഹചര്യമല്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.ഇതോടെ, ശിക്ഷയ്ക്കെതിരായ അപ്പീൽ പരിഗണനയിലിരിക്കെ ജാമ്യം ലഭിക്കണമെന്ന പൾസർ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു.
