പ്രതികളെ കണ്ടെത്താനാകാതെ പൊലീസ് അവസാനിപ്പിച്ച കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുറ്റ്യാടി എം എൽ എ പാറക്കൽ അബ്ദുള്ള. ഡി വൈ എഫ് ഐ നേതാവിന്റെ ഫോൺ പരിശോധിക്കാതെ കേസ് അവസാനിപ്പിച്ച പൊലീസിന്റെ കള്ളക്കളി കണ്ടെത്തണം എന്നാണ് ആവശ്യം. കേസിൽ കൃത്യമായ അന്വേഷണം ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉറപ്പ് നൽകി.
ലോക്സഭ തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിന് വേണ്ടി മതം പറഞ്ഞ് വോട്ട് ചോദിച്ചെന്നതിന് തെളിവായി സിപിഐഎം നേതാക്കൾ കൊണ്ടുവന്നതായിരുന്നു കാഫിർ സ്ക്രീൻഷോട്ട്. എന്നാൽ പോസ്റ്റിന്റെ തുടക്കം അന്വേഷിച്ച് ചെന്ന പൊലീസ് എത്തിയത് വടകരയിലെ ഡി വൈ എഫ് ഐ നേതാവ് റിബേഷ് രാമകൃഷ്ണനിലായിരുന്നു. ‘റെഡ് എൻകൗണ്ടർ’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റായ റിബേഷ് ആണ് സ്‌ക്രീൻഷോട്ട് ആദ്യം പോസ്റ്റ് ചെയ്തത് എന്ന് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. സ്‌ക്രീൻഷോട്ട് എവിടെനിന്ന് ലഭിച്ചുവെന്ന കാര്യം റിബേഷ് വെളിപ്പെടുത്തിയിരുന്നില്ല. റിബേഷ് ഉള്‍പ്പെടെയുള്ളവരുടെ ഫോണുകള്‍ ഫോറന്‍സിക് പരിശോധന നടത്തി രണ്ടാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഉത്തരവിട്ട് ഇപ്പോൾ 20 മാസം കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് പുനരന്വേഷണം വേണമെന്ന കുറ്റ്യാടി എം എൽ എ പാറക്കൽ അബ്ദുള്ളയുടെ ആവശ്യം.
സമൂഹത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ച സൈബർ കുറ്റവാളികളെ വെറുതെ വിടാൻ കഴിയില്ലെന്ന് ആഭ്യന്തരമന്ത്രിക്ക് പാറക്കല്‍ അബ്ദുള്ള നൽകിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് കേസിൽ കൃത്യമായ അന്വേഷണം ഉറപ്പാക്കുമെന്ന് രമേശ് ചെന്നിത്തല ഉറപ്പ് നൽകി. കേസ് പ്രത്യേക അന്വേഷണസംഘത്തെ ഏല്‍പ്പിക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം.
