പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ ഡൽഹി കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫീസർ ആർ. ശ്രീകുമാറിനെ സസ്പെൻഡ് ചെയ്തു. പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനത്തിലെ വീഴ്ചയാണ് യാത്ര തടസപ്പെടാൻ കാരണമായതെന്ന് അഡീഷണൽ റസിഡന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.പ്രോട്ടോക്കോൾ ഓഫീസറും വിമാനക്കമ്പനി അധികൃതരും തമ്മിലുള്ള ആശയവിനിമയത്തിലെ വീഴ്ചയാണ് യാത്ര മുടങ്ങാന്‍ കാരണമെന്നാണ് കണ്ടെത്തൽ.
വിഐപി യാത്രകളിൽ കേരള ഹൗസ് ജീവനക്കാർ മുൻകൂട്ടി വിമാനത്താവളത്തിലെത്തി എയർലൈൻസ് ജീവനക്കാരെ അറിയിക്കുന്നതാണ് രീതി. വിമാനം പുറപ്പെട്ട ശേഷമേ പ്രോട്ടോകോൾ ഉദ്യോഗസ്ഥർക്ക് തിരികെ മടങ്ങാനാകു. വിഐപി പരിഗണന പ്രകാരം വിമാനത്താവളത്തിനുള്ളിൽ ലഭ്യമാകേണ്ട സൗകര്യങ്ങൾ ഉറപ്പാക്കിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.വിമാന കമ്പനിയുടെ ഭാഗത്തുനിന്ന് സൗകര്യം ലഭിക്കാത്തതിന് കാരണം പ്രോട്ടോകോൾ ഓഫീസറുടെ ആശയവിനിമയത്തിലെ വീഴ്ചയാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. പ്രതിപക്ഷ നേതാവിന്റെ യാത്രയുടെ കാര്യം ഇന്‍ഡിഗോ കമ്പനിയെ ഇമെയിലിലൂടെ അറിയിച്ചിരുന്നു എന്നാണ് പ്രോട്ടോകോള്‍ ഓഫീസര്‍ നല്‍കിയ വിശദീകരണം.ഇന്‍ഡിഗോയ്ക്ക് ഇമെയില്‍ അയച്ചിരുന്നെങ്കിലും അത് ലഭിച്ചു എന്ന് ഉറപ്പുവരുത്തുന്നതില്‍ പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് വീഴ്ച ഉണ്ടായി എന്നാണ് വിലയിരുത്തല്‍. തുടർന്നാണ് ചീഫ് സെക്രട്ടറി ഇൻഡിഗോ കമ്പനിയിൽ നിന്ന് വിശദീകരണം തേടിയത്.യാത്ര തടസപ്പെട്ടതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവിന് അഞ്ച് മണിക്കൂറിലേറെയാണ് വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്നത്
