പുതിയ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള കോൺഗ്രസ് ചർച്ചകൾ സജീവമാകുന്നതിനിടെ ‘ഒരാൾക്ക് ഒരു പദവി’ മാനദണ്ഡം നിർബന്ധമാക്കില്ലെന്ന് സൂചന. എംപിമാരും എംഎൽഎമാരും ഉൾപ്പെടെ നിരവധി മുതിർന്ന നേതാക്കളാണ് അധ്യക്ഷ സ്ഥാനത്തിനായി സജീവ നീക്കങ്ങൾ നടത്തുന്നത്.നിലവിലെ അധ്യക്ഷ സ്ഥാനം നിലനിർത്താൻ കെ.സി. വേണുഗോപാൽ പക്ഷവും, പാർട്ടി ഭരണം കൂടി പിടിക്കാൻ വി.ഡി. സതീശൻ പക്ഷവും ശക്തമായി രംഗത്തുണ്ട്.
മാത്യു കുഴൽനാടൻ എംഎൽഎ, എംപിമാരായ ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ഷാഫി പറമ്പിൽ, മുൻ എംഎൽഎ ജോസഫ് വാഴക്കൻ എന്നിവരുടെ പേരുകളാണ് സാധ്യതാ പട്ടികയിൽ പ്രധാനമായും ഉയരുന്നത്. മാത്യു കുഴൽനാടനെ പിന്തുണച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലെക്സുകൾ ബോർഡുകളും ഉയർന്നു.അതേസമയം, വി.ഡി. സതീശൻ പക്ഷത്തിന്റെ പരോക്ഷ പിന്തുണയോടെ കൊടിക്കുന്നിൽ സുരേഷ് അധ്യക്ഷ സ്ഥാനം ആവശ്യപ്പെടുന്നതായും, ദളിത് പ്രാതിനിധ്യം എന്ന വാദവും ഉയർത്തുന്നുണ്ട്.
‘ഒരാൾക്ക് ഒരു പദവി’ എന്ന മാനദണ്ഡം നടപ്പാക്കണമെന്നാണ് രമേശ് ചെന്നിത്തല വിഭാഗത്തിന്റെ ആവശ്യം. കെ. മുരളീധരൻ,കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ മുതിർന്ന നേതാക്കളും അനുകൂലിക്കുന്നുണ്ട്.അതേസമയം, അധ്യക്ഷനെ സംബന്ധിച്ച ആദ്യഘട്ട ചർച്ചകൾ ദേശീയ നേതൃത്വം ഉടൻ ആരംഭിക്കില്ല. വിദേശ സന്ദർശനം കഴിഞ്ഞ് രാഹുൽ ഗാന്ധി തിരിച്ചെത്തിയ ശേഷമാകും നേതാക്കളെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തി ചർച്ചകൾക്ക് തുടക്കമിടുക. അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിന്റെ കൂടിയാലോചനകൾക്കുശേഷമായിരിക്കും.
