കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ഹർജിയിൽ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും.ജാമ്യത്തിലിറങ്ങിയ ശേഷം കോടതി നിശ്ചയിച്ച വ്യവസ്ഥകൾ ലംഘിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ അന്വേഷണ സംഘത്തെ വെല്ലുവിളിക്കുകയും സമൂഹത്തിൽ ലഹള സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്റെ വാദം. ജാമ്യത്തിന് പിന്നാലെ സിപിഐഎം ജിതിന് സ്വീകരണം നൽകിയ സംഭവവുമായി ബന്ധപ്പെട്ട് ജിതിനെ ഒന്നാം പ്രതിയാക്കി വടകര പൊലീസ് രണ്ട് കേസുകളും രജിസ്റ്റർ ചെയ്തിരുന്നു. ഇതും ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം, കേസിൽ പ്രതിചേർക്കപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലും ഇന്ന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി വിധി പറയും. കേസിന്റെ തുടർനടപടികളിൽ ഈ രണ്ട് വിധികളും നിർണായകമാകും.
