തിരുവനന്തപുരം ഗോൾഫ് ക്ലബ്ബിൽ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (KMSCL) അംഗത്വമെടുത്ത സംഭവത്തിൽ ആരോഗ്യവകുപ്പ് വിശദ അന്വേഷണം പ്രഖ്യാപിച്ചു. ആരോഗ്യ സെക്രട്ടറി വിഷയത്തിൽ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആരോഗ്യമന്ത്രി നിർദേശിച്ചു. ധനകാര്യ വിഭാഗത്തിന്റെ പ്രത്യേക അന്വേഷണവും നടത്തും.
ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് സർക്കാർ സ്ഥാപനമായ കെഎംഎസ്‌സിഎൽ തിരുവനന്തപുരം ഗോൾഫ് ക്ലബ്ബിൽ അംഗത്വമെടുത്തത്. അംഗത്വ ഫീസും തുടർനടപടികളും ഉൾപ്പെടെ 20 ലക്ഷത്തിലേറെ രൂപ സർക്കാർ ഫണ്ടിൽ നിന്ന് ചെലവഴിച്ചെന്നാണ് കണ്ടെത്തൽ. അന്നത്തെ ആരോഗ്യ സെക്രട്ടറിയായിരുന്ന രാജീവ് സദാനന്ദന്റെ നിർദേശപ്രകാരമാണ് അംഗത്വം എടുത്തതെന്നാണ് വിവരം.
അംഗത്വത്തിനായി ആകെ എത്ര രൂപ ചെലവഴിച്ചു, ആരുടെ നിർദേശപ്രകാരമാണ് പണം വിനിയോഗിച്ചത് തുടങ്ങിയ കാര്യങ്ങൾ ഔദ്യോഗികമായി പരിശോധിച്ച് ഉത്തരവാദികളിൽ നിന്ന് തുക ഈടാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.അതേസമയം, വിഷയം വിവാദമായതിനെ തുടർന്ന് 2022 ഓഗസ്റ്റിന് ശേഷം ഗോൾഫ് ക്ലബ്ബിന് യാതൊരു തുകയും നൽകിയിട്ടില്ലെന്ന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വിശദീകരിച്ചു. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടർനടപടികളിൽ സർക്കാർ തീരുമാനമെടുക്കുക.
