സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാൽ സർക്കാർ ജീവനക്കാർക്ക് ഉടൻ ശമ്പള പരിഷ്കരണം നടപ്പാക്കാൻ സാധ്യതയില്ലെന്ന സൂചന. മുൻകാല ഡിഎ കുടിശികയും സാമൂഹ്യക്ഷേമ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട അധിക ബാധ്യതയും തീർത്തശേഷം മാത്രമേ ശമ്പള പരിഷ്കരണം പരിഗണിക്കൂ എന്ന നിലപാടിലാണ് സർക്കാർ. പുതിയ ശമ്പള പരിഷ്കരണം നടപ്പാക്കിയാൽ സർക്കാരിന്റെ വാർഷിക ശമ്പള-പെൻഷൻ ബാധ്യത ഒരു ലക്ഷം കോടി രൂപ കടക്കുമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തൽ.
സംസ്ഥാനത്ത് നിലവിൽ 5.43 ലക്ഷം സർക്കാർ ജീവനക്കാരാണുള്ളത്. അവസാനമായി 2020-21 ശമ്പള പരിഷ്കരണമാണ് നടപ്പാക്കിയത്. തുടർന്ന് മുൻ ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ശമ്പള പരിഷ്കരണ കമ്മീഷനെ നിയോഗിച്ചിരുന്നെങ്കിലും, കമ്മീഷന്റെ പ്രവർത്തനത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. കാലാവധി നീട്ടാൻ സർക്കാർ തയ്യാറാകാതിരുന്നതോടെ കമ്മീഷന്റെ പ്രവർത്തനം അവസാനിച്ചു.
പുതിയ ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ . 2021-ൽ ശമ്പള പരിഷ്കരണം നടപ്പാക്കിയതോടെ ശമ്പള-പെൻഷൻ ചെലവ് 33,043 കോടി രൂപയിൽ നിന്ന് 68,852 കോടി രൂപയായി ഉയർന്നിരുന്നു. നിലവിൽ ഇത് 75,319 കോടി രൂപയാണ്. വീണ്ടും ശമ്പള പരിഷ്കരണം നടപ്പാക്കിയാൽ വാർഷിക ചെലവ് ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തുമെന്നാണ് കണക്കുകൂട്ടൽ.
ഇതിനുപുറമെ, മുൻ സർക്കാരിന്റെ കാലത്തെ 23,670 കോടി രൂപയുടെ ഡിഎ കുടിശികയും, സാമൂഹ്യക്ഷേമ പെൻഷൻ മുടങ്ങാതിരിക്കാൻ കടമെടുത്തതിലൂടെ ഉണ്ടായ 17,500 കോടി രൂപയുടെ അധിക ബാധ്യതയും സർക്കാരിന് തീർപ്പാക്കാനുണ്ട്. ഈ ബാധ്യതകൾ കുറച്ചശേഷം മാത്രമേ ശമ്പള പരിഷ്കരണത്തിലേക്ക് കടക്കൂ എന്നതാണ് നിലവിലെ സമീപനം.
സാധാരണ അഞ്ച് വർഷത്തിലൊരിക്കലാണ് ശമ്പള പരിഷ്കരണം നടപ്പാക്കാറുള്ളത്. ഇത് പത്ത് വർഷത്തിലൊരിക്കൽ എന്ന രീതിയിലേക്ക് മാറ്റുന്നതും സർക്കാർ പരിഗണിക്കുന്നതായാണ് വിവരം. ഇതിനിടെ, ശമ്പള പരിഷ്കരണം വൈകുമെന്ന സൂചന പുറത്തുവന്നതോടെ സർവീസ് സംഘടനകൾക്കിടയിൽ അതൃപ്തി ശക്തമായിട്ടുണ്ട്. പ്രതിഷേധം ഒഴിവാക്കാൻ ഡിഎ കുടിശികയുടെ ഒരു ഭാഗമെങ്കിലും അനുവദിക്കുന്നതടക്കമുള്ള ചില തീരുമാനങ്ങൾ സർക്കാർ ഉടൻ പ്രഖ്യാപിച്ചേക്കുമെന്ന സൂചനയും ലഭിക്കുന്നു.
