കരിപ്പൂർ സ്വർണക്കവർച്ച കേസിൽ നിർണായക നീക്കവുമായി അന്വേഷണസംഘം. കരിപ്പൂർ വഴി കടത്തിയ 38 ഗ്രാം സ്വർണം കണ്ടെത്തി. രണ്ട് കോടി രൂപയിലധികം വിലവരുന്ന സ്വർണമാണ് കരിപ്പൂർ വഴി കടത്തിയെതെന്നാണ് പൊലീസ് നിഗമനം. പൊട്ടിക്കൽ സംഘങ്ങൾ അടക്കം 15 പേരാണ് ഇതുവരെ കേസിൽ അറസ്റ്റിലായത്.
സമാനതകള്‍ ഇല്ലാത്ത സ്വർണക്കടത്താണ് കരിപ്പൂർ കേന്ദ്രീകരിച്ച് നടന്നത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി സൽമാൻ സ്വാലിഹ് രണ്ട് കോടിയിലധികം രൂപ വിലവരുന്ന സ്വർണമാണ് കടത്തിയത് എന്നാണ് പൊലീസിന് ലഭിച്ച വിവരം. കടത്തിയ സ്വർണം സൽമാനും നാല് സുഹൃത്തുക്കളും ചേർന്നാണ് പങ്കിട്ടെടുത്തത്. തൊണ്ടിമുതലായ ഈ കടത്ത് സ്വർണം കണ്ടെത്തുക എന്നതാണ് അന്വേഷണസംഘത്തിന്റെ പ്രധാന വെല്ലുവിളി. സൽമാനൊപ്പം അറസ്റ്റിലായ സുഹൃത്ത് സാദിഖിന്റെ പക്കലുണ്ടായിരുന്ന സ്വർണമാണ് പൊലീസ് വീണ്ടെടുത്തത്. 38 ഗ്രാം സ്വർണവും സാദിഖിന്റെ ഒരു കാറും പൊലീസ് പിടിച്ചെടുത്തു. ശേഷിക്കുന്ന സ്വർണം കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അതേസമയം, അന്വേഷണസംഘത്തെ വഴിതെറ്റിക്കാൻ പ്രതികൾ ശ്രമിക്കുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. സ്വർണം കൊടുത്തുവിട്ടത് ആരെന്നതിൽ പ്രതികൾ വ്യത്യസ്ത പേരുകളാണ് മൊഴി നൽകിയിട്ടുള്ളത്.
സ്വർണം കൊടുത്തുവിട്ട എ ആർ നഗർ സ്വദേശിക്കായും പൊലീസ് അന്വേഷണം ഊർജിതമാക്കി.
