സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലേർട്ടാണ്.നാളെ മൂന്നു ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. കാസർഗോഡ്, കണ്ണൂർ,കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. മറ്റു ജില്ലകളിൽ മഴ മുന്നറിയിപ്പ് ഇല്ല.
അതേസമയം കോഴിക്കോട് വടകരയയിൽ ഇന്ന് രാവിലെയുണ്ടായ ശക്തമായ മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. എടച്ചേരി വെള്ളൂപുതിയോട്ടിൽ ലീലയുടെ കിണറാണ് ഇടിഞ്ഞത്. മലപ്പുറം എടത്തനാട്ടുകരയിൽ ശക്തമായ മഴയെ തുടർന്ന് വീടുകളുടെ ചുറ്റുമതിൽ തോട്ടിലേക്ക് ഇടിത്ത് താഴ്ന്നു. അണ്ടികുണ്ട് പാലത്തിന് സമീപം താമസിക്കുന്ന മറ്റത്തൂർ ഫസലു റഹ്മാന്റെയും, മറ്റത്തൂർ അൻവറിൻ്റേയും വീടുകളുടെ സംക്ഷണ ഭിത്തിയടക്കം നശിച്ചു. തേഞ്ഞിപ്പാലത്ത് വീട് അപകട ഭീഷണിയായതിനെത്തുടർന്ന് കടക്കാട്ടുപാറ മുസ്തഫയുടെ കുടുംബത്തെ തൊട്ടടുത്തെ വീട്ടിലേക്ക് മാറ്റി പാർപ്പിച്ചു. അടുത്തുള്ള കിണറും ഇടിഞ്ഞ് താഴ്ന്നിട്ടുണ്ട്.
കാറ്റിനും ഇടിമിന്നലിലും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാൽ മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും അതീവ ജാഗ്രത നിർദ്ദേശമുണ്ട്. മത്സ്യബന്ധനത്തിന് കേരള തീരത്ത് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു..
