ലക്ഷദ്വീപിൽ 47 സർക്കാർ ജീവനക്കാരെ നിർബന്ധിത വിരമിക്കലിന് വിധേയരാക്കി അഡ്മിനിസ്ട്രേഷൻ. സെൻട്രൽ സിവിൽ സർവീസസ് ചട്ടപ്രകാരമാണ് നടപടി. ദീർഘകാലമായി സർവീസിലുണ്ടായിരുന്ന ജീവനക്കാരെയാണ് പ്രത്യേക റിവ്യൂ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ പിരിച്ചുവിട്ടത്.
ജീവനക്കാർ സർവീസിൽ തുടരുന്നത് പൊതുതാൽപര്യത്തിന് അനുകൂലമല്ലെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ നടപടിക്ക് കാരണമായ വ്യക്തമായ ആരോപണങ്ങളോ വിശദാംശങ്ങളോ വ്യക്തമാക്കിയിട്ടില്ല. മൂന്ന് മാസത്തെ ശമ്പളം, അലവൻസുകൾ, പെൻഷൻ, മറ്റ് വിരമിക്കൽ ആനുകൂല്യങ്ങൾ എന്നിവ നൽകുമെന്നും ഉത്തരവിലുണ്ട്.
മുൻകൂർ വിശദീകരണം തേടാതെയും വാദം കേൾക്കാതെയുമാണ് നടപടി സ്വീകരിച്ചതെന്നാണ് ജീവനക്കാരുടെ ആരോപണം. സർവീസസ് ചട്ടം ദുരുപയോഗം ചെയ്തുള്ള കൂട്ടപ്പിരിച്ചുവിടലാണിതെന്നും നടപടി ഏകപക്ഷീയവും അന്യായവുമാണെന്നും ചൂണ്ടിക്കാട്ടി വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
