പത്തനംതിട്ട എലോഹീം ഗ്ലോബൽ വർഷിപ്പ് സെന്ററിന്റെ കീഴിലുള്ള വൃദ്ധസദനത്തിന്റെ അംഗീകാരം റദ്ദാക്കും. സാമൂഹികനീതി വകുപ്പാണ് ‘സ്നേഹ തണൽ’ എന്ന സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചത്. വൃദ്ധസദനത്തിൽവെച്ച് മർദനമേറ്റു എന്ന 17കാരന്റെ പരാതിയിലാണ് നടപടി. അതിനിടെ, സ്ഥാപന നടത്തിപ്പുകാരൻ ബിനു വാഴമുട്ടത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ നടത്തിയ പ്രതിഷേധത്തിൽ സംഘർഷമുണ്ടായി. സംഭവത്തിൽ കൂടുതൽ പ്രതികരിക്കാതെ പാസ്റ്റർ ബിനു വാഴമുട്ടം ഒഴിഞ്ഞുമാറി.
രാവിലെ എട്ടുമണിയോടെയായിരുന്നു ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ഓമല്ലൂർ പഞ്ചായത്തിലുള്ള പ്രാർത്ഥനാ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ച് നടന്നത്. എലോഹീം ഗ്ലോബൽ വർഷിപ്പ് സെന്ററിൽ പ്രാർത്ഥനയ്‌ക്കെത്തിയവർ കൂടി മറുപക്ഷം പിടിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി.
ഇടുക്കി സ്വദേശിയായ 17കാരന്റെ ഗുരുതര വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനത്തിലെ ജീവനക്കാരായ മൂന്നുപേരെ ഇന്നലെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാഭ്യാസം നൽകാം എന്ന് പറഞ്ഞ് ‘സ്നേഹ തണൽ’ എന്ന വൃദ്ധസദനത്തിൽ എത്തിച്ച് ബാലവേല ചെയ്യിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി. എലോഹീം ഗ്ലോബൽ വർഷിപ്പ് സെന്ററിന്റെ കീഴിൽ വരുന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരൻ പാസ്റ്റർ ബിനു വാഴമുട്ടം കുട്ടിയെ ശിക്ഷിക്കുന്ന ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിരുന്നു. അതേസമയം, സ്ഥാപനത്തിനെതിരെ കേസെടുത്തതിനു പിന്നാലെ കാണാമറയത്തായ പാസ്റ്റർ ബിനു വാഴമുട്ടം ഇന്ന് മാധ്യമങ്ങൾക്ക് മുന്നിലെത്തി.
കുട്ടികൾ തമ്മിലുണ്ടായ വിഷയമാണെന്നും സംഭവത്തിൽ ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ പൊലീസ് നടപടി സ്വീകരിക്കട്ടെ എന്നുമാണ് ബിനു വാഴമുട്ടത്തിന്റെ വാദം. സ്ഥാപനത്തിന് ലൈസൻസ് ഉണ്ടെന്നും ബിജെപി ഭരിക്കുന്ന ഓമല്ലൂർ പഞ്ചായത്ത് തങ്ങളുടെ പ്രാർത്ഥന തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും പാസ്റ്റർ ബിനു പറഞ്ഞു.
അതേസമയം, സ്ഥാപനത്തിൽ അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ആതിര പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രാർത്ഥനാ കേന്ദ്രത്തിനെതിരെ പഞ്ചായത്ത് സ്റ്റോപ്പ് മെമോ നൽകിയിട്ടുണ്ടെന്നും ആതിര വ്യക്തമാക്കി. പൊലീസ് കേസെടുത്തതിന് പിന്നാലെ സാമൂഹികനീതി വകുപ്പ് ‘സ്നേഹ തണൽ’ എന്ന സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു.
