കേരള മാരിടൈം ബോർഡിനെ പിരിച്ചുവിട്ട് സർക്കാർ അസാധാരണ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളും ഭരണപരമായ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് നടപടി. തുറമുഖ വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ ഐ.എ.എസ് പുറത്തിറക്കിയ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.2017-ലെ കേരള മാരിടൈം ബോർഡ് ആക്ടിലെ 90-ാം വകുപ്പ് (1), (2) ഉപവകുപ്പുകൾ പ്രകാരം സർക്കാരിന് നിക്ഷിപ്തമായ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ബോർഡ് പിരിച്ചുവിട്ടത്. പ്രവർത്തനത്തിലും ഭരണത്തിലും മാരിടൈം ബോർഡ് പൂർണ പരാജയമാണെന്നാണ് സർക്കാർ ഉത്തരവിലെ വിലയിരുത്തൽ.
ബോർഡ് പിരിച്ചുവിടാൻ പ്രധാന കാരണമായി സി.എ.ജി റിപ്പോർട്ടിലെ ഗുരുതര കണ്ടെത്തലുകളാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. 2023 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ ബോർഡിൽ സാമ്പത്തിക അച്ചടക്കമില്ലായ്മയും ക്രമക്കേടുകളും കണ്ടെത്തിയതായി വിജ്ഞാപനത്തിൽ പറയുന്നു.തുറമുഖങ്ങളുമായി ബന്ധപ്പെട്ട റവന്യൂ കുടിശ്ശിക, ബജറ്റ് വിനിയോഗത്തിലെ വീഴ്ചകൾ, പദ്ധതികൾക്കുള്ള ഫണ്ടുകളുടെ കുറഞ്ഞ ഉപയോഗം, ബജറ്റ് വിഹിതമില്ലാത്ത ചെലവുകൾ, ഫണ്ടുകളുടെ അനാവശ്യ ധനവിനിയോഗം എന്നിവയും ബോർഡിനെതിരെ ഉയർന്ന പ്രധാന വിമർശനങ്ങളാണ്.
2022-23, 2023-24, 2024-25 സാമ്പത്തിക വർഷങ്ങളിലെ വാർഷിക ഭരണ റിപ്പോർട്ടുകൾ നിയമസഭയ്ക്ക് മുന്നിൽ വയ്ക്കുന്നതിനായി സർക്കാരിന് സമർപ്പിക്കുന്നതിൽ ബോർഡ് തുടർച്ചയായി വീഴ്ച വരുത്തിയതായും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.സംസ്ഥാനത്തെ 17 ചെറുകിട തുറമുഖങ്ങളിൽ 13 എണ്ണവും നിലവിൽ അടിസ്ഥാന സൗകര്യങ്ങളോ പ്രവർത്തനങ്ങളോ ഇല്ലാത്ത പ്രവർത്തനരഹിത നിലയിലാണെന്നും സർക്കാർ വിലയിരുത്തുന്നു. 2047-ലെ മാരിടൈം ഔട്ട്‌ലുക്കും ദേശീയ മാരിടൈം നയവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളും കൈവരിക്കുന്നതിൽ ബോർഡ് പൂർണമായി പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ അടിയന്തര നടപടിയെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.
