കാഫിർ സ്ക്രീൻഷോട്ട് കേസിലെ ആദ്യ അന്വേഷണ സംഘത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങി യൂത്ത് ലീഗ് നേതാവ് മുഹമ്മദ് കാസിം. കേസിൽ ആദ്യം പ്രതിചേർക്കപ്പെട്ടിരുന്ന മുഹമ്മദ് കാസിമിനെ പിന്നീട് കേസുമായി ബന്ധമില്ലെന്ന് കണ്ടെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.
രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിയാണ് ആദ്യ അന്വേഷണ സംഘം തന്നെ പ്രതിയാക്കിയതെന്നാണ് മുഹമ്മദ് കാസിമിന്റെ ആരോപണം. അന്വേഷണത്തിന്റെ തുടക്കം മുതൽ തന്നെ സഹകരിച്ചിരുന്നുവെന്നും മൊബൈൽ ഫോൺ അന്വേഷണ സംഘത്തിന് കൈമാറുകയും മൊഴി നൽകുകയും ചെയ്തിരുന്നുവെന്നും കാസിം പറഞ്ഞു. കേസിൽ പങ്കില്ലെന്ന് വ്യക്തമായിട്ടും പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ ആദ്യ അന്വേഷണ സംഘം തയ്യാറായില്ലെന്നാണ് ആരോപണം.
കഴിഞ്ഞ രണ്ട് വർഷമായി സമൂഹത്തിന് മുന്നിൽ പ്രതിയെന്ന രീതിയിൽ ചിത്രീകരിക്കപ്പെട്ടത് വലിയ മാനസിക പ്രയാസത്തിനും സാമൂഹിക അപമാനത്തിനും ഇടയാക്കിയെന്നും, വർഗീയവാദിയെന്നും സമൂഹത്തിൽ സ്പർധ സൃഷ്ടിക്കാൻ ശ്രമിച്ചയാളെന്നുമുള്ള ആരോപണങ്ങൾ നേരിടേണ്ടിവന്നതായും മുഹമ്മദ് കാസിം പറഞ്ഞു. ഇതേ തുടർന്നാണ് തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചതെന്നും കാസിം വ്യക്തമാക്കി.
വിദേശത്തുള്ള പാറക്കൽ അബ്ദുള്ള എം.എൽ.എ മടങ്ങിയെത്തിയ ശേഷം അദ്ദേഹവുമായി കൂടിയാലോചിച്ച് തുടർനടപടികൾ സ്വീകരിക്കാനാണ് മുഹമ്മദ് കാസിമിന്റെ തീരുമാനം. അതേസമയം, പ്രത്യേക അന്വേഷണ സംഘം ചുമതലയേറ്റതിന് പിന്നാലെ മുഹമ്മദ് കാസിമിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. നിലവിൽ കേസിൽ സി.പി.ഐ.എം പ്രാദേശിക നേതാവ് ജിതിൻ ഭാസ്‌ക്കറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
