മേപ്പാടി കാശ്മീർകുന്ന് സ്വദേശിനി ജെസിയെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയ്ക്കായുള്ള തിരച്ചിൽ അഞ്ചാം ദിവസത്തിലേക്ക് കടന്നു.വനപാലകർ വിവിധ സംഘങ്ങളായി മേഖലകൾ തിരിച്ച് പരിശോധന നടത്തുകയാണ്. പുത്തുമലയിലെ കുപ്പച്ചി കോളനി, തറപ്പേൽ മേഖലകൾ കേന്ദ്രീകരിച്ചാണ് ഇന്ന് തെരച്ചിൽ പുരോഗമിക്കുന്നത്. വനപാലകർ ഏഴ് സംഘങ്ങളായി തിരിഞ്ഞ് കാൽനടയായും സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയും പരിശോധന തുടരുകയാണ്.ഇന്നലെ ചൂണ്ടി, പച്ചക്കാട്, തൊള്ളായിരം മേഖലകളിൽ വ്യാപക പരിശോധന നടത്തിയെങ്കിലും കാട്ടാനയെ കണ്ടെത്താനായില്ല.ആക്രമണം നടത്തിയ കാട്ടാന ഉൾപ്പെട്ട ആനക്കൂട്ടം ഉൾവനത്തിലേക്ക് നീങ്ങിയിരിക്കാമെന്നാണ് വനംവകുപ്പിന്റെ നിഗമനം. ദൗത്യത്തിനായി എത്തിച്ച കുങ്കിയാനകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെയാണ് ആനക്കൂട്ടം കൂടുതൽ ആഴത്തിലുള്ള വനമേഖലയിലേക്ക് മാറിയതെന്നും ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.
ഡ്രോണുകൾ ഉപയോഗിച്ചുള്ള ആകാശനിരീക്ഷണവും തുടരുന്നുണ്ട്. ദൗത്യം ആരംഭിച്ചതിന് ശേഷം ഒരുതവണ മാത്രമാണ് ആനക്കൂട്ടത്തെ കണ്ടെത്താനായത്. എന്നാൽ ചെങ്കുത്തായ മലനിരകളും പാറക്കെട്ടുകളും ആഴമേറിയ താഴ്ചകളും നിറഞ്ഞ ഭൂപ്രകൃതി കാരണം മയക്കുവെടി പ്രയോഗിക്കാനുള്ള സാഹചര്യം അന്ന് ഉണ്ടായിരുന്നില്ല. ദൗത്യത്തിന്റെ നിലവിലെ സ്ഥിതിഗതികളും തുടർനടപടികളും വിലയിരുത്താൻ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വയനാട് കളക്ടറേറ്റിൽ മന്ത്രി ടി. സിദ്ദിഖിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേരും.
