വിഴിഞ്ഞം തുറമുഖ നിർമാണത്തിന് സർക്കാർ 5500 കോടി രൂപ മുടക്കിയെന്ന എൽഡിഎഫ് വാദം തെറ്റെന്ന് മുഖ്യമന്ത്രി നിയമസഭയിൽ.ആകെ ചെലവഴിച്ചത് 3764 കോടി രൂപ മാത്രമാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ കണക്ക് നൽകി.എൽഡിഎഫ് എം.എൽ.എമാരായ ഗീതാ ഗോപി, കെ. രാജൻ, കെ.കെ. വത്സരാജ്, സി. അജയപ്രസാദ് എന്നിവർ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ചെലവിന്റെ ഔദ്യോഗിക കണക്ക് വ്യക്തമാക്കിയത്.
ഒന്നാം ഘട്ടത്തിൽ കേന്ദ്ര സർക്കാർ 817.80 കോടി രൂപ ചെലവഴിച്ചെന്നും, അദാനി ഗ്രൂപ്പ് ഇതുവരെ 2,454 കോടി രൂപ മുതൽമുടക്കിയെന്നും 19,000 കോടി മുതൽ മുടക്കും എന്ന് അദാനി കമ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടിയിൽ പറയുന്നു
അതേസമയം, നിയമസഭാ രേഖ പുറത്തുവന്നതോടെ വിഴിഞ്ഞവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടി ശരിയല്ലെന്ന് സിപിഎം വ്യക്തമാക്കി.5500 കോടിയും ചിലവാക്കി എന്നും മുഖ്യമന്ത്രി പറഞ്ഞത് തെറ്റായ കണക്കാണെന്നും മുൻ തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.എന്നാൽ, പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ബില്ലുകളും ഇതുവരെ തീർപ്പാക്കിയിട്ടില്ലെന്നും, പല ബില്ലുകളും വരാനിരിക്കുന്നതെയുള്ളുവെന്നും അപ്പോൾ എൽഡിഎഫ് നേരത്തെ പറഞ്ഞ കണക്കിലേക്ക് എത്തുമെന്നുമാണ് മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ വിശദീകരണം. വിഴിഞ്ഞം ഓഹരി കൈമാറ്റം വിവാദമാകുന്നതിനിടെയാണ് കണക്കുകൾ വീണ്ടും ചർച്ചയാകുന്നത്
