പാലക്കാട് ജില്ലാ ആശുപത്രിയിൽ 92 ലക്ഷം രൂപ വിലവരുന്ന ഡിജിറ്റൽ പോർട്ടബിൾ എക്‌സ്-റേ മെഷീൻ ഉപയോഗിക്കാതെ നശിച്ച സംഭവത്തിൽ ആരംഭിച്ച വിജിലൻസ് അന്വേഷണം മരവിപ്പിച്ചെന്ന് പരാതി.92 ലക്ഷത്തോളം വിലവരുന്ന മെഷീൻ ഉപയോഗിക്കാതെ നശിച്ചത് കോവിഡ് കാലത്താണെന്നും ആശുപത്രിയുടെ വീഴ്ച മറച്ചു വെക്കാനാണ് അന്വേഷണം മരവിപ്പിച്ചെന്നുമാണ് പൊതുപ്രവർത്തകൻ ബോബൻ മാട്ടുമന്തയുടെ ആരോപണം.
2021 മാർച്ച് മൂന്നിനാണ് സ്വകാര്യ കമ്പനി പോർട്ടബിൾ ഡിജിറ്റൽ എക്സറെ യൂണിറ്റ് ജില്ലാ ആശുപത്രിക്ക് സൗജന്യമായി നൽകിയത്.എന്നാൽ ഒരിക്കൽ പോലും ഉപയോഗിക്കുന്നതിനു മുമ്പ് അതേ വർഷം ഒക്ടോബർ 21ന് എക്സറേ യൂണിറ്റ് കേടായി.തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിൽ എലി കടിച്ചതിനെ തുടർന്നാണ് മെഷീൻ പ്രവർത്തനരഹിതമായതെന്നും കണ്ടെത്തി.എന്നാൽ ആശുപത്രിയും കമ്പനിയും തമ്മിലുള്ള കരാർ പ്രകാരം ഉപകരണത്തിന്റെ സംരക്ഷണ ചുമതല ആശുപത്രിക്കായിരുന്നു. എലി, പാറ്റ തുടങ്ങിയ ജീവികളുടെ നാശനഷ്ടങ്ങൾക്ക് വാറന്റി ബാധകമല്ലെന്നും, ആവശ്യമായ ഭൗതിക സൗകര്യങ്ങൾ ആശുപത്രി ഉറപ്പാക്കണമെന്നുമായിരുന്നു കരാറിലെ വ്യവസ്ഥ.
സംഭവത്തെ തുടർന്ന് വിജിലൻസ് അന്വേഷണം ആരംഭിച്ചെങ്കിലും പിന്നീട് കാര്യമായ പുരോഗതിയുണ്ടായില്ല. മുൻ സർക്കാരിന്റെ കാലത്ത് അന്വേഷണം മരവിപ്പിച്ചെന്നാണ് പൊതുപ്രവർത്തകൻ ബോബൻ മാട്ടുമന്തയുടെ ആരോപണം.വിഷയം പുതിയ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ആരോഗ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്യുമെന്ന് ബോബൻ മാട്ടുമന്ത അറിയിച്ചു. ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിലൊന്നിൽ സംഭവിച്ച വീഴ്ചയിൽ ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നതാണ് അദ്ദേഹത്തിന്റെ ആവശ്യം.
