പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ച നടപടി ന്യായീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ക്രമക്കേടോ അഴിമതിയോ തെളിയാത്തതിനാലാണ് വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചതെന്നും, രാഷ്ട്രീയ വേട്ടയാടലാണ് ലക്ഷ്യമെന്ന് ജനങ്ങൾക്ക് ബോധ്യമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
2018-ലെ മഹാപ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനർജനി പുനരധിവാസ പദ്ധതിക്കായി വിദേശത്തുനിന്ന് നിയമവിരുദ്ധമായി ഫണ്ട് സ്വീകരിച്ചുവെന്നായിരുന്നു വി.ഡി. സതീശനെതിരായ പ്രധാന ആരോപണം. വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചെന്ന വിജിലൻസ് കണ്ടെത്തലിനെ തുടർന്ന് കേസ് സി.ബി.ഐയ്ക്ക് വിടാൻ മുൻ എൽ.ഡി.എഫ് സർക്കാർ ശുപാർശ ചെയ്തിരുന്നു.
എന്നാൽ, തുടർ വിജിലൻസ് അന്വേഷണത്തിൽ വി.ഡി. സതീശൻ നേരിട്ട് പണപ്പിരിവ് നടത്തിയതിനോ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ നടത്തിയതിനോ തെളിവുകൾ ലഭിച്ചില്ലെന്ന് കണ്ടെത്തി. ഇതോടെയാണ് കേസ് അവസാനിപ്പിച്ചത്. നിലവിൽ ഉയരുന്ന ആരോപണങ്ങൾ രാഷ്ട്രീയ പുകമറ മാത്രമാണെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
അതേസമയം, സർക്കാരിന്റെ ക്ലീൻചിറ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മണപ്പാട്ട് ഫൗണ്ടേഷൻ വഴി കോടിക്കണക്കിന് രൂപ സുതാര്യതയില്ലാതെ സമാഹരിച്ചെന്ന പ്രാഥമിക വിജിലൻസ് കണ്ടെത്തലുകൾ ഉണ്ടായിരുന്നുവെന്നും, പരാതിക്കാരനെ കേൾക്കാതെയും നോട്ടീസ് നൽകാതെയും ഭരണമാറ്റത്തിന് ശേഷം കേസ് അവസാനിപ്പിച്ചത് ഗുരുതര ക്രമക്കേടാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.വിജിലൻസ് കേസ് അവസാനിപ്പിച്ചെങ്കിലും പുനർജനി പദ്ധതി വീണ്ടും കേരള രാഷ്ട്രീയത്തിലെ പ്രധാന വിവാദവിഷയമായി മാറുകയാണ്.
