വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക കീർത്തന തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ചു. താൻ ലഹരി വിൽപന നടത്തിയിട്ടില്ലെന്നും ബാങ്ക് അക്കൗണ്ടിൽ പണമില്ലെന്നും കോടതി വളപ്പിൽ മാധ്യമങ്ങളോട് കീർത്തന പ്രതികരിച്ചു.
ലഹരി വിൽപനയിലൂടെ ലഭിച്ച പണം കീർത്തനയുടെ ബാങ്ക് അക്കൗണ്ടിലൂടെ കൈമാറിയെന്നതാണ് അന്വേഷണ സംഘത്തിന്റെ ആരോപണം. എന്നാൽ ബാങ്ക് അക്കൗണ്ട് പരിശോധിച്ചാൽ സത്യം വ്യക്തമാകുമെന്നും അക്കൗണ്ട് മൈനസിലാണെന്നും കീർത്തന പറഞ്ഞു.
കേസിൽ വിശദമായ ചോദ്യം ചെയ്യലിനായി കീർത്തനയെ നാളെ വൈകിട്ട് അഞ്ച് മണിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ കാലയളവിൽ തെളിവെടുപ്പും തുടർചോദ്യം ചെയ്യലും നടത്തും.അതേസമയം, കേസിലെ മറ്റ് പ്രതികളായ അധ്യാപികമാരായ കാവ്യ, നിഷ്മ എന്നിവരെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
