കെജിസിഇ സർട്ടിഫിക്കറ്റ് കോഴ്‌സ് പരീക്ഷയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച കേസിൽ ഉദ്യോഗാർഥി അറസ്റ്റിൽ. വാട്സ്ആപ്പ് വഴി പരീക്ഷാ ഉത്തരങ്ങൾ കൈമാറിയെന്ന കണ്ടെത്തലിനെ തുടർന്ന് കണ്ണൂരിലെ ഒരു സ്വകാര്യ ഐ.ടി.ഐ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.
ജൂലൈ ഒന്നിന് മട്ടന്നൂർ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ നടന്ന കെജിസിഇ പരീക്ഷയ്ക്കിടെയാണ് കാസർഗോഡ് പൈവളിഗെ സ്വദേശി എസ്. ജനാർദ്ദനൻ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിക്കാൻ ശ്രമിച്ചത്. ഇൻവിജിലേറ്റർ പിടികൂടിയതിനെ തുടർന്ന് മട്ടന്നൂർ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.കെ.എസ്.ഇ.ബിയിലെ താൽക്കാലിക ജീവനക്കാരനായ ജനാർദ്ദനൻ ജോലി സ്ഥിരപ്പെടുത്തുന്നതിനായാണ് പരീക്ഷ എഴുതിയത്. പരീക്ഷയ്ക്ക് മുമ്പ് കണ്ണൂരിലെ ഒരു സ്വകാര്യ മോഡേൺ ഐ.ടി.ഐയിൽ കോച്ചിംഗ് നേടിയ ഇയാൾക്ക്, അവിടുത്തെ അധ്യാപകൻ അഡ്മിനായിരുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് പരീക്ഷാ ഉത്തരങ്ങൾ ലഭിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
അതേ വാട്സ്ആപ്പ് ഗ്രൂപ്പിലുണ്ടായിരുന്ന മറ്റ് 23 പേരും സമാന രീതിയിൽ കോപ്പിയടിച്ചിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഉത്തരങ്ങൾ കൈമാറിയതായി കണ്ടെത്തിയ അധ്യാപകനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
