ചാത്തന്നൂർ മണ്ഡലത്തിലെ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണം നേതാക്കൾ തമ്മിലുള്ള ആഭ്യന്തര പോരെന്ന് കോൺഗ്രസ് അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീഴ്ച വരുത്തിയ നേതാക്കൾക്കെതിരെ ഉടൻ നടപടി ഉണ്ടാകുമെന്നാണ് സൂചന. റിപ്പോർട്ട് കൊല്ലം ഡി.സി.സി പ്രസിഡന്റിന് കൈമാറി.ചാത്തന്നൂർ മണ്ഡലത്തിലെ യു.ഡി.എഫ് തോൽവിയെ തുടർന്ന് ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് കൊല്ലം ഡി.സി.സി പ്രത്യേക അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. മണ്ഡലത്തിൽ നേരിട്ടെത്തി നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഗുരുതര കണ്ടെത്തലുകൾ ഉണ്ടായത്.
തുടർച്ചയായി മൂന്നാം തവണയും ചാത്തന്നൂരിൽ യു.ഡി.എഫ് പിന്നാക്കം പോയിട്ടും സംഘടനാപരമായ തിരുത്തൽ നടപടികൾ സ്വീകരിക്കാത്തതാണ് പാർട്ടിയെ ദുർബലമാക്കിയതെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. നേതാക്കൾ തമ്മിൽ ഐക്യമില്ലായിരുന്നെന്നും രണ്ട് ചേരികളായി പ്രവർത്തിച്ചതാണ് സംഘടനയെ ബാധിച്ചതെന്നും കമ്മിഷൻ വിലയിരുത്തുന്നു.
സംഘടനാപരമായ ദൗർബല്യം കാരണം യു.ഡി.എഫ് വിജയിക്കില്ലെന്ന ധാരണ പ്രവർത്തകരിലും അനുഭാവികളിലും രൂപപ്പെട്ടെന്നും, ബി.ജെ.പി വിജയിക്കാതിരിക്കാൻ ചില അനുഭാവികൾ പോലും ഇടതുമുന്നണിക്ക് വോട്ട് ചെയ്ത സാഹചര്യമുണ്ടായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.സ്ഥാനാർഥിയെ വൈകിയാണ് പ്രഖ്യാപിച്ചതെങ്കിലും വോട്ട് സമാഹരിക്കുന്നതിൽ മികച്ച മുന്നേറ്റം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. കെ.പി.സി.സി സെക്രട്ടറി എൽ. ശ്രീദേവി അധ്യക്ഷയായ അന്വേഷണ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച വരുത്തിയ പ്രദേശിക നേതാക്കൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തത്. റിപ്പോർട്ട് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദിന് സമർപ്പിച്ചു.
