തലസ്ഥാനത്ത് ഇന്നലെ പെയ്ത കനത്തമഴയിൽ നഗരം വെള്ളത്തിലായി. ഒരു മണിക്കൂർ പെയ്ത മഴയിൽ തമ്പാനൂർ, കിഴക്കേക്കോട്ട, കിള്ളിപ്പാലം, ജഗതി, പഴവങ്ങാടി എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി.ഒരൊറ്റ മണിക്കൂർ പെയ്ത മഴയിൽ റോഡുകൾ തോടുകളായി മാറി. വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡായ ചാക്കയിലും അതിരൂക്ഷ വെള്ളക്കെട്ടായിരുന്നു. ഇവിടത്തെ കടകളിലേക്ക് വെള്ളം ഇരച്ചു കയറി. ഓടകളെല്ലാം മഴയിൽ കവിഞ്ഞ് റോഡിലേക്ക് ഒഴുകി.
ചാല കമ്പോളത്തിലും വലിയ വെള്ളക്കെട്ടായിരുന്നു. കടകൾ പലതും മുങ്ങിപ്പോയി. കമ്പോളത്തിലെ വിവിധയിടങ്ങളിൽ കൂട്ടിയിട്ടിരുന്ന മാലിന്യമെല്ലാം വെള്ളത്തിൽ ഒഴുകി റോഡിലേക്കെത്തി. മണിക്കൂറുകൾ കഴിഞ്ഞാണ് റോഡിൽനിന്ന് വെള്ളം താഴ്ന്നത്. കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിലെ സ്ഥിതിയും സമാനമായിരുന്നു. മുട്ടിനൊപ്പം ഉയരത്തിലായിരുന്നു വെള്ളം.ആമയിഴഞ്ചാൻ തോടിന്റെ കൈവഴികളിൽ നിന്ന് വെള്ളം കരകവിഞ്ഞ് റോഡിലേക്കും പിന്നെ വീടുകളിലേയ്ക്കും വെള്ളം കയറി.
ജനങ്ങൾക്ക് ബസിൽ കയറാൻ പോലും സാധിച്ചില്ല. ബസ് മാറ്റിയിടാൻ മറ്റ് സ്ഥലമില്ലാതെ ഡ്രൈവർമാരും വലഞ്ഞു. പഴവങ്ങാടി ക്ഷേത്രത്തിന് മുൻപിലെ റോഡ് പൂർണമായും വെള്ളത്തിനടിയിലായി. ഫുട്പാത്ത് ഉൾപ്പെടെ മുങ്ങി. പഴവങ്ങാടിയിലെ ചില കടകളിൽ വെള്ളം കയറി. കിഴക്കേക്കോട്ട, തമ്പാനൂർ എന്നിവിടങ്ങളിലെ റോഡിന്റെ വശത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിലുള്ള പ്രധാന റോഡുകളും വെള്ളത്തിനടിയിലായി. വെള്ളം ഉയർന്നതു കാരണം നഗരത്തിലെ പലയിടങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്കായിരുന്നു. തീരദേശത്തും ശക്തിയായ തിരമാലയുണ്ടായിരുന്നു.മഴക്കാല പൂർവ ശുചീകരണത്തിലുണ്ടായിരുന്ന പിഴവാണ് നഗരം അനുഭവിച്ച വെള്ളക്കെട്ടിന് കാരണമെന്നാണ് ആക്ഷേപം
