സംസ്ഥാന മോട്ടോർ വാഹന വകുപ്പിൽ ആർടിഒമാരുടെ രൂക്ഷ ക്ഷാമം. ആകെ 33 ആർടിഒ തസ്തികകളിൽ 10 എണ്ണവും നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്. ഇതോടൊപ്പം എട്ട് ജോയിന്റ് ആർടിഒ തസ്തികകളിലും നിയമനം നടന്നിട്ടില്ല. ഒഴിവുകൾ നികത്തുന്നതിനുള്ള ഡിപ്പാർട്ട്മെന്റൽ പ്രമോഷൻ കമ്മിറ്റി യോഗം രണ്ടുവർഷമായി ചേരാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിവരം.
റോഡ് പരിശോധനകൾ, എൻഫോഴ്‌സ്‌മെന്റ് നടപടികൾ, എ.ഐ. ക്യാമറകളുടെ മേൽനോട്ടം, ഗതാഗത നിയമലംഘനങ്ങൾക്കെതിരായ നടപടി എന്നിവയ്ക്ക് നേതൃത്വം നൽകേണ്ട ആർടിഒമാരുടെ അഭാവം വകുപ്പിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുകയാണ്. ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വടകര, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ ആർടിഒ തസ്തികകൾ ഒഴിവാണ്.
കോട്ടയം, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളിലെ എൻഫോഴ്‌സ്‌മെന്റ് ആർടിഒ തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. തിരുവനന്തപുരം കെഎസ്ആർടിസി ആർടിഒ ഓഫീസിലും സ്ഥിരം ഉദ്യോഗസ്ഥനില്ല. ഒഴിവുള്ള ഓഫീസുകളുടെ ചുമതല സമീപ ജില്ലകളിലെ സീനിയർ ജോയിന്റ് ആർടിഒമാർക്കാണ് നൽകിയിരിക്കുന്നത്. ഇതുമൂലം നിലവിലുള്ള ഉദ്യോഗസ്ഥരുടെ ജോലിഭാരം ഗണ്യമായി വർധിച്ചിട്ടുണ്ട്.
എട്ട് ജോയിന്റ് ആർടിഒ തസ്തികകളും ഒഴിഞ്ഞുകിടക്കുന്നതിനാൽ പല ജില്ലകളിലും ജില്ലാ ഓഫീസുകളുടെ അധിക ചുമതലയും നിലവിലെ ഉദ്യോഗസ്ഥർ തന്നെ വഹിക്കേണ്ട സാഹചര്യമാണുള്ളത്. സ്ഥാനക്കയറ്റ നടപടികൾ നീണ്ടുപോകുന്നതാണ് ഒഴിവുകൾ നികത്താൻ കഴിയാത്തതിന് പ്രധാന കാരണമെന്ന് വകുപ്പ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥ ക്ഷാമം മോട്ടോർ വാഹന വകുപ്പിന്റെ ഭരണപരവും എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന ആശങ്ക ശക്തമാണ്.
