സർക്കാർ അഭിഭാഷക നിയമനത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിലെ ഭിന്നത കൂടുതൽ പരസ്യമാകുന്നു. മുഖ്യമന്ത്രിയുടെ എല്ലാ തീരുമാനങ്ങളും അംഗീകരിക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി മാത്യു കുഴൽനാടൻ എം.എൽ.എ രംഗത്തെത്തി. അതേസമയം, വിഷയങ്ങൾ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യണമെന്ന നിലപാടാണ് കെ.സി. വേണുഗോപാൽ അനുകൂലിയും മുതിർന്ന നേതാവുമായ എ.പി. അനിൽകുമാർ സ്വീകരിച്ചത്.
വി.ഡി. സതീശന്റെ നിലപാടിനെതിരെ കെ.സി. പക്ഷത്തിന്റെ അതൃപ്തി കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ പരസ്യമായിരുന്നു. ഇന്നലെ വി.ആർ. അനൂപ് പ്രതികരിച്ചതിന് പിന്നാലെ ഇന്ന് മാത്യു കുഴൽനാടന്റെ പ്രതികരണവും ചർച്ചയായി. മുഖ്യമന്ത്രിയുടെ എല്ലാ തീരുമാനങ്ങൾക്കും പാർട്ടി കണ്ണടച്ച് പിന്തുണ നൽകില്ലെന്ന മുന്നറിയിപ്പാണ് അദ്ദേഹം നൽകിയത്.അതേസമയം, പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കി വിഷയങ്ങൾ പാർട്ടി വേദികളിൽ ചർച്ച ചെയ്യണമെന്നാണ് എ.പി. അനിൽകുമാർ പ്രതികരിച്ചത്. സംഘടനയ്ക്കുള്ളിൽ തന്നെ അഭിപ്രായഭിന്നതകൾ പരിഹരിക്കണമെന്ന സന്ദേശമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഇതിനിടെ, കോൺഗ്രസ് വക്താക്കളായ ജിന്റോ ജോണിനെയും വി.ആർ. അനൂപിനെയും വക്തൃസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാജു പി. നായർ കെ.പി.സി.സി നേതൃത്വത്തിന് പരാതി നൽകി.സർക്കാർ അഭിഭാഷക നിയമനത്തെ തുടർന്നുണ്ടായ വിവാദം കോൺഗ്രസിലെ ഗ്രൂപ്പ് പോരിനെ വീണ്ടും സജീവമാക്കുമോയെന്നാണ് ഇനി രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
