ലക്ഷക്കണക്കിന് തൊഴിലാളികൾ ആശ്രയിക്കുന്ന കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ് താറുമാറായ സ്ഥിതിയിലാണ്. 14 മാസമായി പെൻഷൻ വിതരണം മുടങ്ങിയതോടെ പ്രായമായ ഗുണഭോക്താക്കൾ ദുരിതത്തിലായി. കാലാവധി പൂർത്തിയായതിനെ തുടർന്ന് ബോർഡ് അംഗങ്ങൾ രാജിവെച്ചതോടെ ഭരണപരമായ അനിശ്ചിതത്വവും രൂക്ഷമായിരിക്കുകയാണ്. പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ ബോർഡിന് മുന്നോട്ടുപോകാനാകില്ലെന്നാണ് മുൻ ചെയർപേഴ്സന്റെ പ്രതികരണം.
ഒരുകാലത്ത് മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഇപ്പോഴത്തെ അവസ്ഥ ആശങ്കപ്പെടുത്തുന്നതാണ്. 4.15 ലക്ഷം അംഗങ്ങളാണ് ബോർഡിലുള്ളത്. അറുപത് വയസ് കഴിഞ്ഞ നിരവധി ഗുണഭോക്താക്കൾ പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. കുടിശ്ശിക ഉൾപ്പെടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ ഏകദേശം 840 കോടി രൂപ വേണ്ടിവരുമ്പോൾ ബോർഡിന്റെ കൈവശമുള്ളത് 57 കോടി രൂപ മാത്രമാണ്.
ഇതിനിടെ, കാലാവധി പൂർത്തിയായതിനെ തുടർന്ന് ചെയർമാൻ വി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള ക്ഷേമനിധി ബോർഡ് രാജിവെച്ചു. ബോർഡിന് കീഴിലെ ഉദ്യോഗസ്ഥരെയും പിൻവലിച്ചതോടെ പുതിയ ഭരണസമിതി ചുമതലയേൽക്കുന്നതുവരെ ബോർഡിന്റെ പ്രവർത്തനം അനിശ്ചിതത്വത്തിലാണ്.
വരവിനെക്കാൾ ചെലവ് വർധിച്ചതാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് മുൻ ചെയർമാൻ വി. ശശികുമാർ പറയുന്നു. പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുത്താൽ മാത്രമേ ബോർഡിന് നിലനിൽക്കാനാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. അതേസമയം, ആവശ്യത്തിലധികം ഉദ്യോഗസ്ഥ നിയമനങ്ങൾ ഉൾപ്പെടെയുള്ള അനാവശ്യ ചെലവുകളും പ്രതിസന്ധിക്ക് കാരണമായെന്ന ആക്ഷേപവും ഉയരുന്നുണ്ട്.വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ പെൻഷനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾ കൂടുതൽ ദുരിതത്തിലാകുമെന്ന ആശങ്കയാണ് ഉയരുന്നത്.
