കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പഴക്കമേറിയ മുഴുവൻ കെട്ടിടങ്ങളും ഘട്ടംഘട്ടമായി പൊളിച്ചുനീക്കാൻ റെയിൽവേ തീരുമാനം. ക്ലോക്ക് ടവറിന് സമീപമുള്ള കെട്ടിടങ്ങളാണ് ആദ്യഘട്ടത്തിൽ രണ്ടാഴ്ചയ്ക്കകം പൊളിക്കുന്നത്. ക്ലോക്ക് ടവർ തകർന്നുവീണ സംഭവത്തെ തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നടപടി.ക്ലോക്ക് ടവർ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾക്ക് കാലപ്പഴക്കം ഉണ്ടായതിനാൽ അവ അടിയന്തരമായി പൊളിക്കണമെന്ന് മൂന്ന് മാസം മുൻപേ കരാർ കമ്പനിക്ക് റെയിൽവേ നിർദേശം നൽകിയിരുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ കരാർ കമ്പനിയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെന്നാണ് ആരോപണം.
അപകടത്തിന് പിന്നാലെ തകർന്ന ക്ലോക്ക് ടവറിന്റെ ശേഷിച്ച ഭാഗങ്ങൾ പൂർണമായും പൊളിച്ചുനീക്കി. അവശിഷ്ടങ്ങൾ മാറ്റുന്ന ജോലികൾ പുരോഗമിക്കുകയാണ്. രണ്ടാമത്തെ ക്ലോക്ക് ടവർ ആദ്യം പൊളിച്ചശേഷം മറ്റ് പഴക്കമുള്ള കെട്ടിടങ്ങളും ഘട്ടംഘട്ടമായി നീക്കം ചെയ്യും.സംഭവത്തിൽ റെയിൽവേ നിയോഗിച്ച അന്വേഷണസമിതി സ്ഥലത്തെത്തി പരിശോധന നടത്തി. കെട്ടിടങ്ങളുടെ ബലക്ഷയവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം കരാർ കമ്പനിക്കെതിരെ ഉയർന്ന ആരോപണങ്ങളും സമിതി പരിശോധിക്കും.
സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി ഇരുവശങ്ങളിലും നടത്തിയ പൈലിങ് ജോലികളാണ് അപകടത്തിന് കാരണമായതെന്ന ആരോപണവും ഉയരുന്നുണ്ട്. രണ്ട് വർഷം മുമ്പ് ആരംഭിച്ച നവീകരണ പ്രവർത്തനങ്ങൾ ഇതുവരെ 20 ശതമാനം മാത്രമാണ് പൂർത്തിയായത്. നിലവിൽ പാർക്കിംഗ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത നേരിടുന്ന യാത്രക്കാർക്ക്, പഴക്കമുള്ള കെട്ടിടങ്ങൾ പൊളിക്കുന്നതോടെ താൽക്കാലികമായി കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
