മാവൂരിൽ പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ് ആക്രമണം നടത്തിയ സംഭവത്തിൽ രക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. പാലക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി 70 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലെ പ്രതികളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടാൻ പാലക്കാട് പ്രത്യേക അന്വേഷണസംഘം മാവൂരിലെത്തുകയായിരുന്നു. പ്രതികൾ ഒളിവിൽ കഴിയുകയായിരുന്ന കെട്ടിടം വളഞ്ഞ ശേഷം പൊലീസ് വാതിലിൽ മുട്ടിയപ്പോൾ, പൊലീസാണെന്ന് തിരിച്ചറിഞ്ഞ സംഘം ജനൽവഴി സ്ഫോടക വസ്തു എറിയുകയായിരുന്നു. ഉഗ്രശബ്ദത്തോടെയുണ്ടായ സ്ഫോടനത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. തുടർന്ന് പ്രതികൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവവിവരമറിഞ്ഞതോടെ മാവൂരിൽ നിന്നും കുന്ദമംഗലത്ത് നിന്നുമായി കൂടുതൽ പൊലീസ് സ്ഥലത്തെത്തി. കേസിലെ രണ്ടാം പ്രതി വിഷ്ണു സൽമാൻ, ആട് ഷമീർ, ഡേവിസ് കെ. ജാംസൺ എന്നിവരെ പൊലീസ് പിടികൂടി. മറ്റ് പ്രതികൾ രക്ഷപ്പെട്ടതായും ഇവർക്കായി പരിസരപ്രദേശങ്ങളിലും മറ്റ് ഇടങ്ങളിലുമായി വ്യാപക തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.2025 ഡിസംബർ 6-നാണ് പാലക്കാട് സ്വദേശിയായ പ്രവാസി വ്യവസായി മുഹമ്മദാലിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി 70 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടത്. അതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് മാവൂരിലെ ആക്രമണസംഭവം ഉണ്ടായത്.
