തൃശ്ശൂരിലെ സ്വകാര്യ ലോഡ്ജിൽ യുവതിയെയും നവജാത ശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മാർട്ടം ഇന്ന്. തൃശൂർ മെഡിക്കൽ കോളേജിൽ ആയിരിക്കും പോസ്റ്റ്മോർട്ടം. തൃപ്രയാർ സ്വദേശി ജ്യോതി എന്ന 30 കാരിയെയും കുഞ്ഞിനെയുമാണ് മരിച്ച നിലയിൽ ഇന്നലെ കണ്ടെത്തിയത്. മുറിയിൽ വച്ച് പ്രസവിച്ചതിനെ തുടർന്നായിരിക്കാം മരണമെന്നാണ് പ്രാഥമിക നിഗമനം. യുവതിയോടൊപ്പം മുറിയെടുത്ത പാവറട്ടി സ്വദേശിയായ ഓട്ടോ ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
തൃപ്രയാർ സ്വദേശിയായ ജ്യോതിയും സുഹൃത്തായ ഓട്ടോ ഡ്രൈവറും കെഎസ്ആർടിസിക്ക് സമീപത്തെ നിയറെസ്റ്റ് ലോഡ്ജിൽ മുറിയെടുത്തത് ഈ കഴിഞ്ഞ 27നാണ്. ഇന്നലെ മുറിയിലെത്തിയപോൾ വാതിൽ തുറക്കാത്തതിനെതുടർന്ന് ഓട്ടോ ഡ്രൈവർ ആയ സുഹൃത്ത് തന്നെയാണ് ലോഡ്ജ് അധികൃതരെ വിവരം അറിയിക്കുന്നത്. പോലീസ് എത്തിയാണ് വാതിൽ ചവിട്ടി പൊളിച്ചത്. യുവതി ഗർഭിണിയായിരുന്നുവെന്ന് അറിയില്ല എന്നാണ് ഓട്ടോ ഡ്രൈവർ പോലീസിന് നൽകിയ ആദ്യ മൊഴി. എന്നാൽ ഇത് കള്ളമാണെന്നാണ് പോലീസ് പറയുന്നത്. വയറുവേദനയാണെന്ന് പറഞ്ഞപ്പോൾ കഴിഞ്ഞദിവസം താൻ ജ്യോതിക്ക് മരുന്നു വാങ്ങി നൽകിയെന്നും ഇയാൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഓട്ടോ ഡ്രൈവർക്കെതിരെ 2024 ൽ തന്നെ പീഡിപ്പിച്ചു എന്ന് കാണിച്ച് ജ്യോതി ഗുരുവായൂർ പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് ഇത് ഒത്തുതീർപ്പായെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ജ്യോതിയുടെ ബന്ധുക്കളെ വിവരമറിച്ചെങ്കിലും മൃതദേഹം ഏറ്റെടുക്കാൻ തയ്യാറല്ല എന്നാണ് അവരുടെ നിലപാട്.
