തിരുവനന്തപുരം തട്ടത്തുമല ഹയർ സെക്കൻഡറി സ്കൂളിൽ ഊരാളുങ്കൽ കൺസ്ട്രക്ഷൻസ് നിർമിച്ച കെട്ടിടത്തിലെ അപാകതകൾ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. ബിഗ് ടി.വി വാർത്തയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. നിർമാണത്തിൽ കരാർ കമ്പനിയുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയാൽ പിഴ ഈടാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.ഊരാളുങ്കൽ കൺസ്ട്രക്ഷൻസ് നിർമിച്ച സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് ലഭിക്കാത്തതും നിർമാണത്തിലെ ബലക്ഷയവും സംബന്ധിച്ച വാർത്ത ബിഗ് ടി.വി പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടത്. കരാർ കമ്പനിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെങ്കിൽ സാമ്പത്തിക ബാധ്യത അവരിൽ നിന്ന് ഈടാക്കുമെന്നും, മറ്റ് കാരണങ്ങളുണ്ടെങ്കിൽ അവയും വിശദമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം തട്ടത്തുമല ഹയർ സെക്കൻഡറി സ്കൂളിൽ ഏകദേശം നാല് കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടമാണ് നിലവിൽ ഉപയോഗശൂന്യമായി തുടരുന്നത്. സ്കൂൾ ഗ്രൗണ്ട് ഇടിച്ചു നിരത്തി നിർമിച്ച കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിക്കുകയായിരുന്നു.2019-ൽ പഴയ ലാബ് കെട്ടിടത്തിന് പകരമായി പുതിയ കെട്ടിടം നിർമിക്കാൻ പി.ടി.എ തീരുമാനമെടുത്തിരുന്നു. തുടർന്ന് ഊരാളുങ്കൽ കൺസ്ട്രക്ഷൻസ് മൂന്ന് നില കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചു. എന്നാൽ നിർമാണം പകുതിയായ ഘട്ടത്തിൽ തന്നെ ടെക്നിക്കൽ കമ്മിറ്റി ബലക്ഷയം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.നിലവിൽ കെട്ടിടത്തിന് ഫിറ്റ്നസ് ലഭിച്ചിട്ടില്ല. പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ കെട്ടിടത്തിന്റെ സുരക്ഷയും ഉപയോഗക്ഷമതയും സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുകയാണ്. കെട്ടിടം ഉപയോഗപ്രദമാക്കി വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി കൈമാറുന്നതിനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
