സംസ്ഥാന ആസൂത്രണ ബോർഡിലെ പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കാനുള്ള ആഭ്യന്തര വിജിലൻസ് നടപടികൾ അട്ടിമറിച്ചെന്ന് ഗുരുതര ആരോപണം. എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്ന പി.എസ്.സി ബോർഡ് തീരുമാനത്തിന് പകരം, പരീക്ഷാ കൺട്രോളറോട് റിപ്പോർട്ട് നൽകാൻ ചെയർമാൻ എം.ആർ. ബൈജു നിർദേശിച്ചെന്നാണ് വിവരം.
പി.എസ്.സി സെക്രട്ടറിയെ അറിയിക്കാതെയായിരുന്നു ചെയർമാന്റെ നടപടിയെന്നാണ് ആരോപണം. എന്നാൽ, ജീവനക്കാരുടെ വീഴ്ചകൾ പരിശോധിക്കാൻ മാത്രമാണ് തനിക്ക് അധികാരമുള്ളതെന്നും, ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്തുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ടെന്നും പരീക്ഷാ കൺട്രോളർ അറിയിച്ചതായാണ് റിപ്പോർട്ട്.
ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, പെർസ്പെക്ടീവ് പ്ലാനിംഗ്, പ്ലാനിംഗ് കോ-ഓർഡിനേഷൻ ഡിവിഷൻ ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷകളിലാണ് ക്രമക്കേട് ആരോപണം ഉയർന്നത്. പത്ത് ചോദ്യങ്ങൾ മൂല്യനിർണയം ചെയ്യാതെയാണ് ഫലം പ്രസിദ്ധീകരിച്ചതെന്നാണ് പരാതി. ഇതോടെ പുനർമൂല്യനിർണയവും ആഭ്യന്തര വിജിലൻസ് അന്വേഷണവും നടത്താൻ പി.എസ്.സി യോഗം തീരുമാനിച്ചിരുന്നു.
ഇതിനിടെ, ജൂൺ 18-ന് നടന്ന റിസർച്ച് ഓഫീസർ പരീക്ഷയിലും സിലബസ് അട്ടിമറി ആരോപണം ഉയർന്നിട്ടുണ്ട്. എല്ലാ പരാതികളിലെയും അന്വേഷണം തന്നെ അട്ടിമറിക്കപ്പെട്ടെന്നാണ് പുതിയ ആരോപണം.അതേസമയം, വിഷയത്തിൽ പരാതികൾ വ്യാപകമായ സാഹചര്യത്തിൽ സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. നിയമോപദേശം ലഭിച്ചാൽ വിജിലൻസ് അന്വേഷണം ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
