സംസ്ഥാന ബജറ്റിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള വിഹിതം 35,000 കോടി രൂപയിൽ നിന്ന് 30,000 കോടി രൂപയായി കുറച്ചതോടെ സംസ്ഥാനത്തെ കോർപറേഷനുകളും നഗരസഭകളും ഗ്രാമപഞ്ചായത്തുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തദ്ദേശ സ്ഥാപനങ്ങൾ. 5,000 കോടി രൂപയുടെ കുറവ് വികസന പദ്ധതികൾ, ക്ഷേമ പദ്ധതികൾ, ഭവന നിർമാണം എന്നിവയെ നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തൽ.
സംസ്ഥാനത്തെ ആറ് കോർപറേഷനുകളും 87 നഗരസഭകളും 941 ഗ്രാമപഞ്ചായത്തുകളും ഈ സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതികൾക്ക് അംഗീകാരം നേടിയ ശേഷമാണ് ഫണ്ട് കുറവ് വന്നത്. ഇതോടെ അംഗീകരിച്ച പദ്ധതികൾ നടപ്പാക്കാൻ പോലും ആവശ്യമായ തുക ലഭിക്കാത്ത സാഹചര്യമാണുള്ളത്.
കോഴിക്കോട് കോർപറേഷന് കഴിഞ്ഞ വർഷം ലഭിച്ച 132 കോടി രൂപ ലഭിച്ച സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 23 കോടി രൂപയാണ്. അനുവദിക്കുന്ന ഫണ്ടിന്റെ 20 ശതമാനം ലൈഫ് ഭവന പദ്ധതിക്കായി മാറ്റിവയ്ക്കേണ്ടതിനാൽ മറ്റ് വികസന-ക്ഷേമ പദ്ധതികൾക്ക് ലഭിക്കുന്ന തുക വീണ്ടും കുറയും. പദ്ധതികൾ പൂർണമായും ഒഴിവാക്കില്ലെങ്കിലും ഗുണഭോക്താക്കളുടെ എണ്ണം കുറയ്ക്കേണ്ടിവരുമെന്ന് കോഴിക്കോട് ഡെപ്യൂട്ടി മേയർ എസ്. ജയശ്രീ വ്യക്തമാക്കി.
ഫണ്ട് കുറവിന്റെ പശ്ചാത്തലത്തിൽ ലൈഫ് ഭവന പദ്ധതി, വ്യക്തിഗത ധനസഹായങ്ങൾ, വിദ്യാർഥികൾക്കുള്ള ലാപ്ടോപ്പുകളും പഠനോപകരണങ്ങളും, കാർഷിക മേഖലയ്ക്കുള്ള സഹായ പദ്ധതികളും ഉൾപ്പെടെ നിരവധി പദ്ധതികൾ പ്രതിസന്ധിയിലാകുമെന്നാണ് ആശങ്ക. ഇതിനകം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളുടെ ബില്ലുകൾ സമയബന്ധിതമായി നൽകുന്നതും വെല്ലുവിളിയാകുമെന്ന് തദ്ദേശ സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടുന്നു.ഫണ്ട് വെട്ടിക്കുറവ് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങളുടെ വേഗതയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്. അതേസമയം, കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 35,000 കോടി രൂപയുടെ വിഹിതം നിലവിലെ ബജറ്റിൽ 30,000 കോടി രൂപയാക്കിയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ വിമർശനം.
