സംസ്ഥാനത്തെ SSLC ഫലപ്രഖ്യാപനത്തിലെ പ്രതിസന്ധിയൊഴിയുന്നു. മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം ഈ മാസം 15 ന് തന്നെ ഫ്രലപ്രഖ്യാപനമുണ്ടാകും. ചീഫ് സെക്രട്ടറിയുടെ അനുമതി ലഭിച്ച സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറാകും ഫലം പ്രഖ്യാപിക്കുക. ഇന്നലെ നടന്ന ക്യു ഐ പി യോഗത്തിൽ ഇത് സംബന്ധിച്ച ധാരണയായെന്നാണ് സൂചന. അതേസമയം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ചേരുന്ന പരീക്ഷ ബോർഡ് യോഗത്തിന് ശേഷമാകും. ഫലപ്രഖ്യാപനത്തിനായി പുതിയ മന്ത്രിസഭ രൂപികരിക്കും വരെ കാത്തിരിക്കേണ്ടതില്ലെന്ന് KPCC നേതൃത്വവും പരീക്ഷ ഭവനെ അറിയിച്ചിരുന്നു.
പുതിയ സർക്കാർ ചുമതലയേൽക്കാത്തതും പകരം ഫലം പ്രഖ്യാപിക്കാൻ വകുപ്പ് സെക്രട്ടറി ഇല്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണമായത്. മൂല്യനിർണയം പൂര്‍ത്തിയാക്കിയതിനാല്‍ വെള്ളിയാഴ്ചയായിരുന്നു ഫലം പ്രഖ്യാപിക്കേണ്ടത്. 2025-26 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനം മേയ് 15 ന് നടക്കുമെന്നായിരുന്നു മുന്‍ വിദ്യാഭ്യാസ മന്ത്രിയായ വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചിരുന്നത്.നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചെങ്കിലും മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ നീളുന്നതിനാൽ നിലവിൽ സംസ്ഥാനത്ത് മന്ത്രിസഭ നിലവിലില്ല. സാധാരണഗതിയിൽ വിദ്യാഭ്യാസ മന്ത്രിയാണ് ഫലപ്രഖ്യാപനം നടത്താറുള്ളത്. എന്നാൽ മന്ത്രിയില്ലാത്ത സാഹചര്യത്തിലാണ് , പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ ഫലം പുറത്തുവിടുന്നത് . 2021-ലെ തെരഞ്ഞെടുപ്പ് കാലത്ത് അന്നത്തെ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. ഷാജഹനായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഡാറ്റാ എൻട്രി ഉൾപ്പെടെയുള്ള സാങ്കേതിക നടപടികളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
മെയ് 15-നകം ഫലം പ്രസിദ്ധീകരിക്കുമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. ഈ തീയതിയിൽ മാറ്റമുണ്ടാകരുതെന്നും ഫലം വൈകുന്നത് ഹയർ സെക്കൻഡറി പ്രവേശന നടപടികളെ ബാധിക്കുമെന്നും അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം കൂടി പരിഗണിച്ചാണ് സർക്കാർ രൂപീകരണം കാത്തുനിൽക്കാതെ ഫലം പ്രഖ്യാപിക്കാൻ ഉദ്യോഗസ്ഥതലത്തിൽ തീരുമാനമായത്
