ദേശീയപാത വികസനവും വൻ നിർമാണ പദ്ധതികളും പുരോഗമിക്കുന്ന കേരളത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് സോയിൽ നെയിലിംഗ് (Soil Nailing). എന്നാൽ ദേശീയപാത നിർമാണ മേഖലകളിലും വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപവും അടുത്തിടെ ഉണ്ടായ മണ്ണിടിച്ചിലുകൾ ഈ നിർമ്മാണരീതിയുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയിരിക്കുകയാണ്.
മലയോര മേഖലകളിലും ദേശീയപാത നിർമാണങ്ങളിലും മണ്ണിടിച്ചിൽ തടയാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് സോയിൽ നെയിലിംഗ്.കുന്നിൻ ചരിവുകളിലേക്ക് സ്റ്റീൽ റോഡുകൾ ആഴത്തിൽ സ്ഥാപിച്ച് ഗ്രൗട്ടിംഗ് നടത്തി മണ്ണിനെ ഉറപ്പിച്ചു നിർത്തുന്നതാണ് ഈ രീതി. ലോകത്തിന്റെ പല ഭാഗങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്ന ഈ സാങ്കേതിക വിദ്യ, സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും മണ്ണിന്റെ സ്വഭാവവും മഴയുടെ തോതും കൃത്യമായി വിലയിരുത്തിയ ശേഷമാണ് പ്രയോഗിക്കേണ്ടത്.
കേരളത്തിൽ കനത്ത മഴ, മണ്ണിലെ ഉയർന്ന ഈർപ്പം, പാറ-മണ്ണ് ഘടനയിലെ വ്യത്യാസങ്ങൾ എന്നിവ കാരണം ഈ രീതി എല്ലായിടത്തും ഒരേപോലെ ഫലപ്രദമാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. മഴവെള്ളം വേഗത്തിൽ പുറത്തേക്ക് ഒഴുക്കാൻ ആവശ്യമായ ഡ്രെയിനേജ് സംവിധാനങ്ങളിലെ പോരായ്മകളും നിർമാണ നിലവാരത്തിലെ വീഴ്ചകളും മണ്ണിടിച്ചിലിന്റെ സാധ്യത വർധിപ്പിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ദേശീയപാത വികസനത്തിനിടെ സോയിൽ നെയിലിംഗ് നടത്തിയ ചില ഭാഗങ്ങളിൽ സംരക്ഷണഭിത്തികൾ തകർന്ന സംഭവങ്ങൾ നേരത്തേ വിവാദമായിരുന്നു. ഇതിന് പിന്നാലെ ജനപ്രതിനിധികൾ ഉൾപ്പെടെ സോയിൽ നെയിലിംഗ് കേരളത്തിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമാണോയെന്ന ചോദ്യം ഉയർത്തിയിരുന്നു.ഇപ്പോൾ വയനാട് കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലും ഈ ചർച്ചകൾക്ക് കൂടുതൽ ശക്തി പകരുകയാണ്. ശാസ്ത്രീയമല്ലാത്ത മണ്ണ് നിക്ഷേപം, അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ നിർമാണരീതികൾ, മതിയായ സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവം എന്നിവയും ദുരന്തത്തിന് കാരണമായിരിക്കാമെന്ന വിമർശനമാണ് ഉയരുന്നത്.
വിദഗ്ധരുടെ അഭിപ്രായത്തിൽ, സോയിൽ നെയിലിംഗ് സ്വതവേ അപകടകരമായ സാങ്കേതിക വിദ്യയല്ല. എന്നാൽ കേരളത്തിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമാണോയെന്ന് ഓരോ പദ്ധതിക്കും മുൻപും വിശദമായ ഭൂശാസ്ത്ര-മണ്ണ് പഠനം നടത്തേണ്ടതുണ്ട്. അതോടൊപ്പം കൃത്യമായ ഡ്രെയിനേജ് സംവിധാനം, ഗുണനിലവാര നിയന്ത്രണം, നിർമാണാനന്തര നിരീക്ഷണം എന്നിവ ഉറപ്പാക്കിയാൽ മാത്രമേ ഈ രീതി ദീർഘകാല സുരക്ഷ ഉറപ്പാക്കാനാകൂ. വികസന പദ്ധതികൾക്കൊപ്പം സുരക്ഷയ്ക്കും തുല്യ പ്രാധാന്യം നൽകണമെന്ന ആവശ്യമാണ് ഓരോ മണ്ണിടിച്ചിലിനും പിന്നാലെ കൂടുതൽ ശക്തമാകുന്നത്.
