മലബാറിൽ അതിശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ വെള്ളക്കെട്ടും മഴക്കെടുതിയുടെ ദുരിതവും തുടരുകയാണ്. ഇന്ന് ജില്ലകളിൽ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പ്രധാന നദികളിലെ ജലനിരപ്പ് ഉയർന്ന നിലയിൽ തുടരുന്നതിനാൽ ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. മലയോര മേഖലയിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കി കാലാവസ്ഥാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
കോഴിക്കോട് ജില്ലയിൽ ഇന്നലത്തെ അപേക്ഷിച്ച് മഴയുടെ ശക്തി കുറഞ്ഞെങ്കിലും വിവിധ മേഖലകളിൽ മഴ തുടരുകയാണ്. 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 364 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം തുടരുകയാണ്. മൂഴിക്കൽ, കുന്നമംഗലം, കൊടുവള്ളി മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഉണ്ണികുളം വാകേരിയിൽ കനത്ത മഴയിൽ ഒരു വീടിന്റെ ഓടിട്ട മേൽക്കൂര തകർന്നു വീണു.
വയനാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ലക്കിടിയിൽ 279 മില്ലിമീറ്റർ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയത്. ഇന്ന് മഴയ്ക്ക് ശമനമുണ്ടെങ്കിലും കോട്ടത്തറ, പിണങ്ങോട് ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. നിരവധി റോഡുകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ജില്ലയിൽ 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 461 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കള്ളാടി ഉൾപ്പെടെയുള്ള മണ്ണിടിച്ചിൽ ബാധിത മേഖലകളിൽ യാത്രാ നിയന്ത്രണം തുടരുകയാണ്. വയനാട്ടിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലും മഴക്കെടുതിയുടെ ദുരിതം പൂർണമായി അവസാനിച്ചിട്ടില്ല. നിലമ്പൂർ താലൂക്കിലുൾപ്പെടെ പ്രവർത്തിക്കുന്ന ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 39 കുടുംബങ്ങളിലെ 129 പേരാണ് കഴിയുന്നത്. കടലുണ്ടിപ്പുഴയുടെ തീരപ്രദേശങ്ങളിൽ അതീവ ജാഗ്രത നിർദേശം തുടരുകയാണ്.
മഴയുടെ ശക്തി കുറഞ്ഞെങ്കിലും വടക്കൻ കേരളത്തിൽ അപകടസാധ്യത പൂർണമായി ഒഴിഞ്ഞിട്ടില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. നദീതീരങ്ങളിലും മലയോര മേഖലയിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
