ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലെത്തിയിരിക്കെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചത് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. ഇത് സൗഹൃദസന്ദർശനം മാത്രമാണെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ വിശദീകരണം. അതേസമയം, കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണത്തിൽ സർക്കാരിന് ഇടപെടാനാവില്ലെന്നും കോടതി അഭിപ്രായം തേടിയാൽ അപ്പോൾ മറുപടി നൽകുമെന്നും ദേവസ്വം മന്ത്രി കെ. മുരളീധരൻ നിയമസഭയിൽ വ്യക്തമാക്കി.
ശബരിമല സ്വർണക്കൊള്ളക്കേസിൽ ആരോപണവിധേയനായ മുൻ ദേവസ്വം മന്ത്രിയാണ് കടകംപള്ളി സുരേന്ദ്രൻ. കേസുമായി ബന്ധപ്പെട്ട് മുൻപ് രമേശ് ചെന്നിത്തല കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്ന സാഹചര്യത്തിലാണ് ഇരുവരുടെയും കൂടിക്കാഴ്ച ശ്രദ്ധേയമായത്. രാവിലെ ഏഴുമണിയോടെയാണ് കടകംപള്ളി സുരേന്ദ്രൻ സ്കൂട്ടറിൽ രമേശ് ചെന്നിത്തലയുടെ വസതിയിലെത്തിയത്. ഇത് ഔദ്യോഗികമോ രാഷ്ട്രീയപരമോ ആയ കൂടിക്കാഴ്ചയല്ലെന്നും വ്യക്തിപരമായ സൗഹൃദ സന്ദർശനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
പി.എസ്. പ്രശാന്ത് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാനുള്ള നീക്കത്തിന് പിന്നിൽ സർക്കാരിന്റെ ഇടപെടലുണ്ടെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് വിഷയം നിയമസഭയിലും ഉയർന്നത്. എന്നാൽ, കോടതി മേൽനോട്ടത്തിൽ എസ്.ഐ.ടി. നടത്തുന്ന അന്വേഷണത്തിൽ സർക്കാരിന് യാതൊരു നിയന്ത്രണവുമില്ലെന്ന നിലപാടാണ് മന്ത്രി കെ. മുരളീധരൻ ആവർത്തിച്ചത്.
അതേസമയം, 2025-ൽ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണവുമായി ബന്ധപ്പെട്ട് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമോ, അതോ 2019-ൽ രജിസ്റ്റർ ചെയ്ത കേസിന്റെ തുടർച്ചയായി അന്വേഷിച്ചാൽ മതിയോ എന്ന കാര്യത്തിൽ നിയമപരമായ ആശയക്കുഴപ്പം തുടരുകയാണ്. രണ്ട് സംഭവങ്ങളും പരസ്പരം ബന്ധപ്പെട്ടതാണെന്നതിനാൽ ഒരേ കേസിന്റെ ഭാഗമായി അന്വേഷണം തുടരാമെന്ന നിയമാഭിപ്രായവും ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിനായി എസ്.ഐ.ടി. നിയമോപദേശവും തേടിയിട്ടുണ്ട്.
