സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ ദുരന്തനിവാരണ മുന്നൊരുക്കങ്ങളെ ചൊല്ലി ഭരണ-പ്രതിപക്ഷ വാക്‌പോര് ശക്തമാകുന്നു. ഏത് സാഹചര്യത്തെയും നേരിടാൻ ആവശ്യമായ മുൻകരുതൽ നിർദേശങ്ങൾ നൽകിയിരുന്നുവെന്നാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ സംസ്ഥാനത്ത് ഉണ്ടായത് സർക്കാർ നിർമിത പ്രളയമാണെന്നും മുന്നൊരുക്കങ്ങളിൽ ഗുരുതര വീഴ്ച സംഭവിച്ചുവെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
കനത്ത മഴയെ തുടർന്ന് വിവിധ ജില്ലകളിൽ ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള നിരവധി മഴക്കെടുതികളാണ് റിപ്പോർട്ട് ചെയ്തത്. മഴയുടെ തീവ്രത കുറഞ്ഞുവരുന്നുണ്ടെങ്കിലും ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ തുടരുകയാണെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും മുൻകൂട്ടി നിർദേശങ്ങൾ നൽകിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, മഴയുടെ തീവ്രത മുൻകൂട്ടി കണ്ട് ആവശ്യമായ തയ്യാറെടുപ്പുകൾ സർക്കാർ നടത്തിയില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം. മഴക്കെടുതി കൈകാര്യം ചെയ്യുന്നതിൽ വലിയ വീഴ്ചയാണ് ഉണ്ടായതെന്നും സംസ്ഥാനം നേരിട്ടത് സർക്കാർ നിർമിത പ്രളയമാണെന്നും പ്രതിപക്ഷം ആരോപിച്ചു.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം മഴക്കെടുതിയിൽ ഇതുവരെ എട്ട് പേർ മരിച്ചു. എട്ട് പേരെ കാണാതായിട്ടുണ്ട്. 13 പേർക്ക് പരിക്കേറ്റു ചികിത്സയിലാണ്. മഴയിലും വെള്ളപ്പൊക്കത്തിലും 27 വീടുകൾ പൂർണമായും 196 വീടുകൾ ഭാഗികമായും തകർന്നു.
സംസ്ഥാനത്താകെ 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും നദികളിലെ ജലനിരപ്പ് ഉയർന്ന നിലയിലും മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യതയും തുടരുന്നതിനാൽ ജാഗ്രത തുടരണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
