കോഴിക്കോട് പയ്യോളി സ്വദേശിനിയായ ഗർഭിണിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. ഭർത്താവ് നവാസ് യുവതിയെ നിരന്തരം മർദിച്ചിരുന്നതായി മരിച്ച ഷമീമയുടെ സഹോദരൻ ആരോപിച്ചു. ആറുമാസം ഗർഭിണിയായിരുന്ന ഷമീമ ഒന്നരമാസമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്റർ ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരിച്ചത്.
ഒന്നരമാസം മുമ്പ് ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വന്നതിനെ തുടർന്ന് ഭർതൃവീട്ടിലെത്തിയപ്പോഴാണ് ഷമീമയെ അബോധാവസ്ഥയിൽ കണ്ടെത്തിയതെന്നാണ് സഹോദരന്റെ മൊഴി. ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഭർത്താവ് സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നതായും തന്നെ ഉപദ്രവിക്കുന്ന വിവരം ഷമീമ വീട്ടുകാരെ അറിയിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു.
നേരത്തെ ഓട്ടോ ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. ഷമീമയുടെ ഫോണിൽ ഭർത്താവിന്റെ പീഡനം സംബന്ധിച്ച വിവരങ്ങളുണ്ടായിരുന്നെന്നും ഫോൺ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നവാസ് സഹോദരനെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.
