ഫിഷറീസ് വകുപ്പിലേക്ക് പി.എസ്.സി നടത്തിയ കൂടുതൽ പരീക്ഷകളിലും ചോദ്യച്ചോർച്ചയും ക്രമക്കേടുകളും നടന്നതായി ഗുരുതര ആരോപണം. ഗസറ്റഡ് തസ്തികയായ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി ബിഗ് ടിവി ഇന്നലെ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്.
2022 ൽ ഫിഷറീസ് വകുപ്പിന് കീഴിലെ ഫിഷറീസ് ഓഫീസർ തസ്തികയിലേക്ക് പിഎസ്‌സി നടത്തിയ പരീക്ഷയിൽ പങ്കെടുത്തത് 7712 പേരാണ്. എന്നാൽ ലിസ്റ്റിൽ മുൻ നിരയിൽ എത്തിയതാകാട്ടെ , പനങ്ങാട് കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ പഠനം പൂർത്തീകരിച്ചവർ മാത്രം. അഡ്വൈസ് മെമ്മോ ലഭിച്ച 66 പേരിൽ 51 പേരും കുഫോസിൽ നിന്നുള്ളവർ. അതേ വർഷം, നടന്ന പ്രോജക്ട് ഓഫീസർ പരീക്ഷയിലും സംഭവിച്ചതും തനിയാവർത്തനം. ആയിരക്കണക്കിന് വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ തസ്തികയിൽ നിയമനം ലഭിച്ച നാലിൽ മൂന്നിലധികം പേരും കുഫോസിൽ നിന്ന് പഠനം പൂർത്തിയാക്കിയവർ.
പരീക്ഷയുടെ സിലബസ് തയ്യാറാക്കിയതിലടക്കം വലിയ ക്രമക്കേടാണ് നടന്നത്. സിലബസിൽ നിശ്ചയിച്ചതിനേക്കാൾ കൂടുതൽ മാർക്കിനുള്ള ചോദ്യങ്ങൾ ചോദിക്കുകയും, സിലബസിൽ കൂടുതൽ മാർക്ക് നിശ്ചയിച്ചിട്ടുള്ള ചില വിഷയങ്ങളിൽ വളരെക്കുറവ് മാർക്കിന് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. ഇതുമൂലം സിലബസിൽ നിശ്ചയിച്ചിട്ടുള്ള വിഷയങ്ങൾക്ക് പ്രാധാന്യം നൽകി പഠിച്ച ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയിൽ മികവ് പുലർത്താൻ സാധിച്ചില്ല. പ്രസ്തുത പരീക്ഷകൾക്കും ചോദ്യാവലി തയ്യാറാക്കിയത് കുഫോസിൽ നിന്ന് പഠനം പൂർത്തിയാക്കിയ കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങളിലെയും യൂണിവേഴ്സിറ്റികളിലെയും ഫിഷറീസ് വകുപ്പിലെയും വിദഗ്ധർ തന്നെയാണ്. പരീക്ഷാ അട്ടിമറിയിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും,ഫിഷറീസ് മന്ത്രി സജി ചെറിയാനുമടക്കം പരാതികൾ ലഭിച്ചെങ്കിലും പരാതികൾ അട്ടിമറിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചത്. മേൽപ്പറഞ്ഞ റാങ്ക് ലിസ്റ്റുകളിൽ ഭിന്നശേഷിക്കാർക്കും പരിഗണ ലഭിച്ചില്ല എന്ന പരാതിയും ഉയരുന്നുണ്ട്.
