പി.എസ്.സി.യുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് നടപടികൾ വേഗത്തിലാക്കി. അന്വേഷണ സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി. ഉദ്യോഗസ്ഥരുടെ ആദ്യ യോഗത്തിന് പിന്നാലെ പി.എസ്.സി.യിൽ നിന്ന് പരീക്ഷയും നിയമനവുമായി ബന്ധപ്പെട്ട രേഖകൾ അന്വേഷണ സംഘം ആവശ്യപ്പെടും.
ആശ്രിത നിയമനം, പിൻവാതിൽ നിയമനം, റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ കരാർ നിയമനം നടത്തിയെന്ന ആരോപണം, റാങ്ക് പട്ടികയിൽ കൃത്രിമം നടന്നെന്ന പരാതികൾ തുടങ്ങി പി.എസ്.സി.യുമായി ബന്ധപ്പെട്ട വിവിധ ആരോപണങ്ങളാണ് അന്വേഷണ പരിധിയിൽ ഉൾപ്പെടുക. ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ഏകോപിപ്പിക്കുക.പരീക്ഷാ നടപടികളും നിയമനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ആദ്യം പരിശോധിച്ച ശേഷമാകും തുടർനടപടികളിലേക്ക് അന്വേഷണ സംഘം കടക്കുക. പി.എസ്.സി. ചെയർമാൻ, ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ, പരാതിക്കാർ തുടങ്ങിയവരിൽ നിന്ന് വിശദാംശങ്ങൾ ശേഖരിക്കാനും പദ്ധതിയുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്ന നടപടികളും അന്വേഷണ പരിധിയിൽ ഉൾപ്പെട്ടേക്കുമെന്നാണ് സൂചന.
അതേസമയം, 2023-ലെ പരീക്ഷകളുടെ ഉത്തരക്കടലാസുകൾ നശിപ്പിക്കാനുള്ള പി.എസ്.സി. തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പി.എസ്.സി. ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. പ്രതിഷേധത്തിനിടെ ചില പ്രവർത്തകർ ചെയർമാന്റെ മുറിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഉന്തുംതള്ളുമുണ്ടായി.
ഓഫീസിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയെന്നും ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നും ആരോപിച്ച് പ്രതിഷേധക്കാർക്കെതിരെ പരാതി നൽകുമെന്ന് പി.എസ്.സി. അധികൃതർ അറിയിച്ചു.ഇതിനിടെ, പി.എസ്.സി.യിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പുതിയ പരാതികൾ ലഭിച്ചാൽ അവയും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുമെന്ന് അന്വേഷണ വൃത്തങ്ങൾ സൂചിപ്പിച്ചു.
