പ്രിയദർശിനി ബസുകളുടെ വരവോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് വരുമാന പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് ഉടമകൾ പുതിയ മാർഗം തേടുന്നു. അധിക വരുമാനം കണ്ടെത്താൻ ബസ് ടിക്കറ്റുകളുടെ പിൻവശത്ത് പ്രമുഖ ബ്രാൻഡുകളുടെ കളർ പരസ്യങ്ങൾ അച്ചടിച്ച് വിതരണം തുടങ്ങിക്കഴിഞ്ഞു.നേരത്തെ ടിക്കറ്റുകളുടെ പിൻവശത്ത് ബ്ലാക്ക് ആൻഡ് വൈറ്റിൽ ചെറിയ പരസ്യങ്ങളായിരുന്നു നൽകിയിരുന്നത്. ഇപ്പോൾ പ്രമുഖ കമ്പനികളുടെ കളർ പരസ്യങ്ങളാണ് ഉൾപ്പെടുത്തുന്നത്. ഇതിലൂടെ ടിക്കറ്റ് മെഷീന്റെ ചെലവും അറ്റകുറ്റപ്പണി ചെലവും കണ്ടെത്തുന്നതിനൊപ്പം അധിക വരുമാനവും ലഭിക്കുമെന്നാണ് ബസ് ഉടമകളുടെ പ്രതീക്ഷ.
പരസ്യങ്ങളിലൂടെ വരുമാനം കണ്ടെത്താമെന്ന ഗതാഗത മന്ത്രിയുടെ പരാമർശത്തിന് പിന്നാലെയാണ് സ്വകാര്യ ബസ് ഉടമകൾ ഈ നീക്കം ആരംഭിച്ചത്. തിരുവനന്തപുരം ജില്ലയിലെ വിവിധ സ്വകാര്യ ബസുകളിൽ ഇതിനകം പുതിയ പരസ്യ ടിക്കറ്റുകൾ ഉപയോഗിച്ച് തുടങ്ങി.ബസുകളുടെ പുറംഭാഗത്ത് പരസ്യം പതിക്കുന്നതിന് ഹൈക്കോടതിയുടെ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ സർക്കാർ അനുമതി ലഭിക്കാൻ സമയമെടുക്കുമെന്നാണ് വിലയിരുത്തൽ. അതിനാൽ ടിക്കറ്റിലെ പരസ്യത്തിലൂടെയാണ് നിലവിൽ വരുമാനം വർധിപ്പിക്കാൻ ഉടമകൾ ശ്രമിക്കുന്നത്.
സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി സംബന്ധിച്ച് ഗതാഗത മന്ത്രിയുമായി അടുത്തയാഴ്ച വീണ്ടും കൂടിക്കാഴ്ച നടത്താനും ബസ് ഉടമകൾ തീരുമാനിച്ചിട്ടുണ്ട്. പ്രശ്നം പഠിക്കാൻ നിയോഗിച്ച കമ്മീഷൻ 45 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെങ്കിലും അതുവരെ നഷ്ടം സഹിക്കാൻ കഴിയില്ലെന്നാണ് ബസ് ഉടമകളുടെ നിലപാട്.
