പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരെ സംസ്ഥാന വ്യാപക സംയുക്ത സമരത്തിന് ഒരുങ്ങി സ്വകാര്യ ബസ് ഉടമകൾ. ഓട്ടോ തൊഴിലാളികളെയും ടൂറിസ്റ്റ് ബസ് ഉടമകളെയും ഉൾപ്പെടുത്തി പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ചർച്ചയ്ക്ക് പോലും തയ്യാറാകുന്നില്ലെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സെക്രട്ടറി ടി. ഗോപിനാഥ് ബിഗ് ടിവിയോട് പറഞ്ഞു.
പ്രിയദർശിനി പദ്ധതി ആരംഭിച്ചതോടെ സ്വകാര്യ ബസ് മേഖലയ്ക്ക് വലിയ സാമ്പത്തിക തിരിച്ചടിയാണ് നേരിടേണ്ടി വരുന്നതെന്ന് ബസ് ഉടമകൾ പറയുന്നു. സ്ത്രീ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ ദിവസേന കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടാകുന്നതെന്നാണ് കണക്ക്. ഇതോടെ പല ബസുകളും സർവീസ് നിർത്തലാക്കുന്ന സാഹചര്യമാണ്.പ്രതിസന്ധി രൂക്ഷമായിട്ടും സർക്കാർ ചർച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നാണ് ബസ് ഉടമകളുടെ പരാതി. ഇതേ തുടർന്നാണ് ഓട്ടോ തൊഴിലാളി സംഘടനകളെയും ടൂറിസ്റ്റ് ബസ് ഉടമകളെയും ഉൾപ്പെടുത്തി സംയുക്ത സമരത്തിന് രൂപം നൽകാൻ തീരുമാനിച്ചത്.
പ്രിയദർശിനി പദ്ധതി ആരംഭിച്ച് 13 ദിവസം പിന്നിടുമ്പോൾ സ്വകാര്യ ബസുകൾക്ക് ഏകദേശം 28 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ബസ് ഉടമകളുടെ വിലയിരുത്തൽ. ഒരു ബസിന്റെ പ്രതിദിന വരുമാനത്തിൽ 1,000 മുതൽ 6,000 രൂപ വരെ കുറവുണ്ടായതായും ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളതെന്നും അവർ പറയുന്നു.സ്വകാര്യ ബസ് ഉടമകളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ ഇടപെടുമോയെന്നതും, അതോ സമരം സംസ്ഥാന വ്യാപകമായി ശക്തമാകുമോയെന്നതുമാണ് ഇനി ശ്രദ്ധേയമാകുന്നത്
