പബ്ലിക് റിലേഷൻസ് വകുപ്പിലെ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ നിയമന പരീക്ഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർണായക രേഖകൾ ബിഗ് ടിവിക്ക്. പി.ആർ.ഡിയിലെ പ്രിസം എം-പാനൽ ജീവനക്കാർക്ക് പി.എസ്.സി നിഷ്കർഷിക്കുന്ന പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടർ ജില്ലാ ഇൻഫർമേഷൻ ഓഫീസർമാർക്ക് അയച്ച കത്തിന്റെ പകർപ്പാണ് ബിഗ് ടിവിക്ക് ലഭിച്ചത്.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ കീഴിലായിരുന്ന പി.ആർ.ഡി വകുപ്പിൽ നിന്നാണ് ഈ ഇടപെടൽ നടന്നത്. ജില്ലാ ഓഫീസുകളിലെയും സംസ്ഥാന ഓഫീസിലെയും പ്രിസം എം-പാനൽ ജീവനക്കാരെ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്കുള്ള പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്താനായിരുന്നു ഡയറക്ടറുടെ നീക്കം.
എം-പാനൽ ജീവനക്കാരുടെ യോഗ്യത അസിസ്റ്റൻ്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്ക് പരിഗണിക്കാനാവില്ലെന്ന് പിഎസ് സി അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഉദ്യോഗാർഥികൾക്കായി പി.ആർ.ഡി ഡയറക്ടർ നേരിട്ട് ഇടപെട്ട് പ്രവൃത്തി പരിചയ രേഖകൾ നൽകാൻ ജില്ലാ ഓഫീസർമാർക്ക് നിർദേശം നൽകിയത്.തസ്തികയിലേക്കുള്ള അഭിമുഖം നടക്കാൻ ഒന്നര ആഴ്ച മാത്രം ബാക്കി നിൽക്കെയായിരുന്നു കത്ത് അയച്ചത്. അതേസമയം, അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി കഴിഞ്ഞ് രണ്ട് വർഷം പിന്നിട്ട ശേഷമാണ് ഈ നടപടിയെന്നതും ശ്രദ്ധേയമാണ്. അപേക്ഷയുടെ അവസാന തീയതി കഴിഞ്ഞാൽ യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരുത്താനോ പുതുതായി രേഖകൾ ചേർക്കാനോ സാധിക്കില്ലെന്ന പി.എസ്.സി ചട്ടങ്ങൾ നിലനിൽക്കെയായിരുന്നു ഈ ഇടപെടലെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം
