തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വീണ്ടും സ്ഥലംമാറ്റ ഉത്തരവിന് സാധ്യത. സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും ലഭിച്ച ചില ഉദ്യോഗസ്ഥർക്ക് ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെയുള്ള വിജിലൻസ് കേസുകളിൽ ക്ലിയറൻസ് ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം.അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അസിസ്റ്റന്റ് കമ്മീഷണർ തസ്തികകളിലാകും പ്രധാനമായും മാറ്റമുണ്ടാകുക. രണ്ടുദിവസത്തിനകം ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങാൻ സാധ്യതയുണ്ട്.
ഒരു മാസത്തിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വെട്ടിയും തിരുത്തിയും ഇറങ്ങുന്ന നാലാമത്തെ സ്ഥലംമാറ്റ ഉത്തരവായിരിക്കും ഇത്. ആദ്യ ഉത്തരവിനെതിരെ ദേവസ്വം മന്ത്രി തന്നെ രംഗത്തെത്തിയിരുന്നു.തുടർന്ന് പുറത്തിറക്കിയ രണ്ട് ഉത്തരവുകളിലും കോൺഗ്രസ് അനുകൂല സംഘടനയായ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് പരാതികൾ ഉന്നയിച്ചിരുന്നു. എന്നാൽ പരാതികളിൽ ബോർഡ് കാര്യമായ നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.
ഇതിനിടെയാണ് ചില ഉദ്യോഗസ്ഥർക്ക് വിജിലൻസ് ക്ലിയറൻസ് ലഭിക്കാത്ത സാഹചര്യമുണ്ടായത്. ക്ലിയറൻസ് ലഭിക്കാത്ത ഉദ്യോഗസ്ഥരെ സുപ്രധാന ചുമതലകളിൽ നിന്ന് മാറ്റിയാകും പുതിയ ഉത്തരവ് ഇറങ്ങുകയെന്നാണ് സൂചന.
