പി.എം. ശ്രീ പദ്ധതിയിൽ വീണ്ടും ചർച്ച നടത്താൻ തീരുമാനം. മന്ത്രിതല ഉപസമിതി ഒരുതവണ കൂടി യോഗം ചേർന്ന ശേഷമാകും റിപ്പോർട്ട് സർക്കാരിന് കൈമാറുക. റിപ്പോർട്ട് അന്തിമഘട്ടത്തിലാണെന്ന് ഉപസമിതി കൺവീനർ എൻ. ഷംസുദ്ദീൻ അറിയിച്ചു. വിഷയം അടുത്ത മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും വ്യക്തമാക്കി. അതേസമയം, ശനിയാഴ്ച ചേരുന്ന മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിലെ നിലപാടും നിർണായകമാകും.
പി.എം. ശ്രീ പദ്ധതിയെ ചൊല്ലി മന്ത്രിതല ഉപസമിതിക്കുള്ളിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് വീണ്ടും യോഗം ചേരാൻ തീരുമാനമായത്. മുസ്ലിം ലീഗിനകത്തും വിഷയത്തിൽ ചർച്ചകൾ സജീവമായ സാഹചര്യത്തിലാണ് റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് ഒരുതവണ കൂടി സമിതി യോഗം ചേരുന്നത്.യു.ഡി.എഫ് ഘടകകക്ഷികളുടെ ആഭ്യന്തര ചർച്ചകൾ പൂർത്തിയായ ശേഷമാകും ഉപസമിതി യോഗം ചേരുക. പാർട്ടികളുടെ നയപരമായ നിലപാടുകൾ കൂടി പരിഗണിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാനാണ് എൻ. ഷംസുദ്ദീൻ കൺവീനറായ സമിതിയുടെ നീക്കം.
ശനിയാഴ്ച കോഴിക്കോട് ചേരുന്ന മുസ്ലിം ലീഗിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി.എം. ശ്രീ പദ്ധതിയിലുള്ള പാർട്ടിയുടെ ഔദ്യോഗിക നിലപാട് തീരുമാനിക്കും. ലീഗിന്റെ നിലപാട് വ്യക്തമാണെന്നും ഉപസമിതിയിൽ ആശയക്കുഴപ്പമില്ലെന്നും റിപ്പോർട്ട് അന്തിമഘട്ടത്തിലാണെന്നും എൻ. ഷംസുദ്ദീൻ പറഞ്ഞു.വിഷയം അടുത്ത മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും വ്യക്തമാക്കി.
കേന്ദ്രസർക്കാർ ഫണ്ട് ലക്ഷ്യമിട്ട് പി.എം. ശ്രീ പദ്ധതി ഭാഗികമായി നടപ്പാക്കാനുള്ള നീക്കമാണ് സർക്കാരിന്റേതെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. അതേസമയം, പദ്ധതിയുമായി ബന്ധപ്പെട്ട ഏത് തരത്തിലുള്ള സഹകരണവും യു.ഡി.എഫിന് രാഷ്ട്രീയപരമായി തിരിച്ചടിയാകുമെന്ന വിലയിരുത്തലും സജീവമാണ്.
