പാണക്കാട് മണ്ണിടിച്ചിലിൽ ജിയോളജി ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് അനധികൃതമായി പാറ പൊട്ടിച്ചെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും മന്ത്രി ആരോപിച്ചു.
ജില്ലാ കലക്ടർ, പൊലീസ് മേധാവി, റവന്യൂ, ജിയോളജി ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം മണ്ണിടിച്ചിലുണ്ടായ പാണക്കാട് പ്രദേശം സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. മാധ്യമങ്ങൾക്ക് മുന്നിൽ മലപ്പുറം ജിയോളജി ഉദ്യോഗസ്ഥരെ പരസ്യമായി ശകാരിച്ച മന്ത്രി, തന്റെ വകുപ്പായ ജിയോളജിക്കും വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതെന്നും മന്ത്രി പറഞ്ഞു.
നഗരസഭ മണ്ണെടുപ്പിന് നൽകിയ അനുമതിയുടെ മറവിൽ സ്ഥലം ഉടമകൾ ആരെയും അറിയിക്കാതെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പാറ പൊട്ടിച്ചെന്നാണ് മന്ത്രിയുടെ ആരോപണം. പാറ പൊട്ടിച്ചതിന്റെ പ്രതിഫലനമാകാം മണ്ണിടിച്ചിലിന് കാരണമെന്നും മന്ത്രി പറഞ്ഞു.വിഷയം ജിയോളജി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കാൻ തയ്യാറായില്ലെന്നും മന്ത്രി ആരോപിച്ചു. പാറ പൊട്ടിച്ച സ്ഥലം ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
