മുസ്ലിം ലീഗ് മന്ത്രിമാർക്ക് കർശന നിർദേശങ്ങളുമായി പാർട്ടി നേതൃത്വം. ഇന്നലെ പാണക്കാട്ട് ചേർന്ന ലീഗ് മന്ത്രിമാരുടെ യോഗത്തിലാണ് പാർട്ടിയെ മറന്ന് പ്രവർത്തിക്കരുതെന്നും എല്ലാ സുപ്രധാന വിഷയങ്ങളിലും പാർട്ടി നിലപാടുകൾ ഉയർത്തിപ്പിടിക്കണമെന്നും നേതൃത്വം വ്യക്തമാക്കിയത്. മന്ത്രിമാർക്കെതിരെ പാർട്ടിക്കുള്ളിൽ അതൃപ്തി ശക്തമായ സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ ഇടപെടൽ.
സ്റ്റാഫ് നിയമനം മുതൽ പി.എം.ശ്രീ ഉൾപ്പെടെയുള്ള നയപരമായ വിഷയങ്ങളിലെ തീരുമാനങ്ങളിലും പൊതുപ്രതികരണങ്ങളിലും പാർട്ടിയും മന്ത്രിമാരും വ്യത്യസ്ത നിലപാടുകളിലാണെന്ന വിമർശനം ശക്തമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിമാരെ വിളിച്ചുചേർത്ത് നേതൃത്വം വിശദീകരണം തേടിയത്.
പാർട്ടി സംഘടനാ സംവിധാനത്തെ അവഗണിച്ച് മുന്നോട്ടുപോകരുത്, പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ട് പ്രവർത്തിക്കണം, നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് പാർട്ടിയുമായി ആലോചിക്കണം, പൊതുപ്രതികരണങ്ങൾ പാർട്ടി നയത്തിന് വിരുദ്ധമാകരുത് തുടങ്ങിയ നിർദേശങ്ങളാണ് യോഗത്തിൽ നൽകിയത്.
മന്ത്രിമാരും പാർട്ടി നേതൃത്വവും രണ്ട് മാസത്തിലൊരിക്കൽ യോഗം ചേരാനും, ആറുമാസത്തിലൊരിക്കൽ മന്ത്രിമാരുടെ സ്റ്റാഫുകളുടെ പ്രവർത്തനം വിലയിരുത്താനും തീരുമാനമായി. സ്റ്റാഫ് നിയമനങ്ങളിലെ വീഴ്ചകളിൽ മന്ത്രിമാരിൽ നിന്ന് വിശദീകരണം തേടിയ നേതൃത്വo, ബോർഡ് നിയമനങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും സ്റ്റാഫ് നിയമനത്തിൽ പരിഗണിക്കപ്പെടാതിരുന്നവരെ ബോർഡുകളിലേക്ക് പരിഗണിക്കണമെന്നും നിർദേശിച്ചു.മന്ത്രിമാരുടെ പ്രവർത്തനങ്ങളിൽ മുതിർന്ന നേതാക്കൾക്കും എം.എൽ.എമാർക്കും ഉൾപ്പെടെ അതൃപ്തി ഉയർന്ന സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ ഈ ശക്തമായ ഇടപെടൽ
