പാലക്കാട് ജില്ലയിൽ സിപിഐഎമ്മിൽ വിഭാഗീയത രൂക്ഷമെന്ന് ജില്ലാ സെക്രട്ടറിയേറ്റ്. ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ ഇടത് സ്ഥാനാർത്ഥികൾ പരാജയപ്പെടാൻ പാർട്ടിയിലെ പ്രശ്നമാണ് കാരണം. വിഭാഗീയ പ്രവർത്തനങ്ങൾ പരിഹരിക്കാനുള്ള നടപടിയിലേക്ക് കടക്കുകയാണ് സിപിഐഎം.വിഭാഗിയത കാരണമാണ് തൃത്താലയിൽ മന്ത്രി എം ബി രാജേഷ് പരാജയപ്പെട്ടതെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിൽ വിലയിരുത്തൽ. മന്ത്രി എന്ന നിലയിൽ എം ബി രാജേഷ് മികച്ച പ്രകടനം കാഴ്ച വച്ചു.എന്നാൽ തൃത്താല ഏരിയ കമ്മിറ്റിയിലെ ഐക്യം ഇല്ലായ്മ തെരഞ്ഞെടുപ്പിനെ ബാധിച്ചു. സിപിഐഎം തൃത്താല ഏരിയ സമ്മേളനത്തിലും വിഭാഗിയത പരസ്യമായി പുറത്തുവന്നിരുന്നു. ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് ഔദ്യോഗിക പക്ഷത്തിനെതിരെ മത്സരം നടന്നു. വോട്ടെടുപ്പിൽ ഔദ്യോഗിക പക്ഷ നേതാവ് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഏരിയ കമ്മിറ്റിയിലെ വിഭാഗീയത അവസാനിക്കാത്തതാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായതെന്നും ജില്ലാ നേതൃത്വം വിലയിരുത്തി.
പാലക്കാട് ജില്ലയിൽ ഗ്രൂപ്പിസം ആണ് വലിയ പരാജയത്തിന് ഇടയാക്കിയത്.എൻഎംആർ റസാഖ് മികച്ച സ്ഥാനാർഥിയായിരുന്നുവെന്നും രണ്ടാം സ്ഥാനം ലഭിക്കുമെന്ന് സിപിഐഎം പ്രതീക്ഷിച്ചിരുന്നു. നെന്മാറയിൽ ഭൂരിപക്ഷം കുറയാൻ കാരണവും സിപിഐഎമ്മിലെ പ്രശ്‌നം തന്നെ. കോങ്ങാട് മണ്ഡലത്തിൽ പരാജയകാരണം പി കെ ശശി പ്രഭാവമാണ് . ജില്ലയിലെ വിഭാഗീയത പ്രശ്നങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ സിപിഐഎം പ്രതിസന്ധിയിൽ ആകുമെന്നും യോഗം വിലയിരുത്തി. താഴെത്തട്ടുകളിലെ യോഗം ചേർന്ന് വിഭാഗീയതക്ക് നേതൃത്വം നൽകിയവർക്കെതിരെ നടപടിക്ക് ഒരുങ്ങുകയാണ് സിപിഐഎം .സിപിഐഎം പിബി അംഗം എ വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ രാധാകൃഷ്ണൻ, കെ സലീഖ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്.
