പാലാ നഗരസഭയിലെ ഭരണപ്രതിസന്ധിയിൽ ഉടൻ ഇടപെടേണ്ടെന്ന നിലപാടിൽ കോൺഗ്രസ് ജില്ലാ-സംസ്ഥാന നേതൃത്വം. ആവശ്യമെങ്കിൽ മാത്രം ചർച്ച നടത്താമെന്നാണ് നേതൃത്വത്തിന്റെ സൂചന. സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ പിൻവലിക്കണമെന്ന പാലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പാസാക്കിയ പ്രമേയത്തെ ഇതുവരെ കെപിസിസി തള്ളിയിട്ടില്ല.
ഭരണമുന്നണിയിൽ പുളിക്കകണ്ടം സഹോദരങ്ങളുമായുള്ള ഭിന്നത രൂക്ഷമായതോടെയാണ് പിന്തുണ പിൻവലിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചത്. ഇതേ പറ്റിയുള്ള പ്രമേയം മണ്ഡലം കമ്മറ്റിയിൽ അവതരിപ്പിച്ചു ഐക്യകണ്ടെന പാസാക്കുകയായിരുന്നു. പ്രമേയം ഡിസിസിക്കും കെപിസിസിക്കും കൈമാറി. എന്നാൽ നേതൃത്വം ഇതുവരെ അനുനയ നീക്കങ്ങൾ തുടങ്ങിയിട്ടില്ല. നേരത്തേ പലതവണ തർക്കമുണ്ടായപ്പോഴും നേരിട്ട് ചർച്ചക്കെത്തി പരിഹരിച്ചത് കെപിസിസി നേതാക്കൾ അടക്കമുള്ളവരാണ്. ഇനിയും അതിന് മുതിരേണ്ടതില്ലെന്നാണ് മിക്ക നേതാക്കളുടെയും അഭിപ്രായം. പുളിക്കകണ്ടം സഹോദരങ്ങളെ ഇനിയും പിന്താങ്ങിയാൽ പാർട്ടിക്ക് രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്നാണ് പ്രാദേശിക നേതാക്കളുടെ പക്ഷം.
അതേസമയം, പിന്തുണ തുടരണമെന്ന നിലപാടാണ് ജോസഫ് വിഭാഗത്തിന്റെയും കോൺഗ്രസിലെ ചില നേതാക്കളുടെയും. വിഷയം ഡിസിസിയിൽ ചർച്ച ചെയ്യുമെന്നും അതിന് ശേഷമാകും തുടർതീരുമാനമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു.പാലാ എം എൽ എ മാണി സി കാപ്പന്റെ നിലപാട് കൂടി കണക്കിലെടുത്താകും ഡിസിസിയുടെ തുടർ നീക്കങ്ങൾ.
ഇതിനിടെ സ്വതന്ത്ര മുന്നണിയുമായി യാതൊരു സഹകരണത്തിനും തയ്യാറല്ലെന്ന് സിപിഎമ്മും കേരള കോൺഗ്രസ് (എം)യും വ്യക്തമാക്കി. നിലവിൽ ഭൂരിപക്ഷ പിന്തുണ നഷ്ടമായ ഭരണസമിതി രാജിവെക്കണമെന്നും ഇരുപാർട്ടികളും ആവശ്യപ്പെട്ടു.ഭരണപ്രതിസന്ധി ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയം അവതരിപ്പിക്കാനാണ് എൽഡിഎഫിന്റെ നീക്കം. തർക്കം തുടരുകയാണെങ്കിൽ കോൺഗ്രസ് കൗൺസിലർമാർ അടിയന്തര പ്രമേയത്തെ പിന്തുണയ്ക്കാനും സാധ്യതയുണ്ട്.അതേസമയം, വിവാദത്തിന്റെ കേന്ദ്രത്തിലുള്ള പുളിക്കകണ്ടം സഹോദരങ്ങൾ ഇതുവരെ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
