കോഴിക്കോട് മെഡിക്കൽ കോളേജിൽ ചെമ്പുകമ്പി മോഷണം പതിവായതോടെ രക്ത ബാങ്ക് പ്രവർത്തനം പ്രതിസന്ധിയിലായി. രണ്ട് മാസം മുമ്പ് രക്തബാങ്കിലെ ഫ്രീസറിന്റെ ചെമ്പുകമ്പി മോഷണം പോയെങ്കിലും ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. ഇതോടെ ശേഖരിക്കുന്ന രക്തം സുരക്ഷിതമായി സംഭരിക്കാൻ പ്രതിസന്ധി നേരിടുകയാണെന്ന് ജീവനക്കാർ പറയുന്നു.
ചെമ്പുകമ്പി മോഷണം കാരണം മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനം അവതാളത്തിലാണെന്നാണ് പരാതി. മോഷണം പോയ ഉപകരണങ്ങൾ പുനഃസ്ഥാപിക്കാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നും, മോഷ്ടാക്കളെ കണ്ടെത്തുന്നതിൽ പോലീസിനും ഇതുവരെ കാര്യമായ പുരോഗതിയില്ലെന്നുമാണ് ആക്ഷേപം.
ദിവസവും ആയിരക്കണക്കിന് രോഗികൾക്കാണ് മെഡിക്കൽ കോളേജ് രക്ത ബാങ്കിൽ നിന്നും രക്തം നൽകുന്നത്.വിവിധ യുവജന സംഘടനകൾ ഉൾപ്പെടെ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പുകളിലൂടെ ലഭിക്കുന്ന രക്തം പൂർണമായി സംഭരിക്കാൻ കഴിയാത്തതിനാൽ മറ്റ് ലാബുകളുടെ സഹായം തേടേണ്ട സാഹചര്യമാണുള്ളതെന്ന് ജീവനക്കാർ പറയുന്നു.
നേരത്തെ മെഡിക്കൽ കോളേജിലെ മോർച്ചറിയിലും ചില ലാബുകളിലും ചെമ്പുകമ്പി മോഷണം നടന്നിരുന്നു. അവിടെയും ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയായിട്ടില്ല. മോർച്ചറിയിലെ ഒരു ഫ്രീസർ പ്രവർത്തനരഹിതമായതിനെ തുടർന്ന് മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിലും ഗുരുതര പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ രക്തബാങ്കിന്റെ പ്രവർത്തനവും ബാധിക്കപ്പെട്ടിരിക്കുന്നത്
